മാന്നാര്‍: പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസ് ജീപ്പിടിച്ചു തകര്‍ത്തു കാറില്‍ രക്ഷപെടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം പുന്നക്കുളം കരിപ്പള്ളി തറയില്‍ വീട്ടില്‍ ആഷിക്കാ (26) ണ് അറസ്റ്റിലായത്. മാന്നാര്‍ സിഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് യുവാവിനെ പിടികൂടിയത്.
തിങ്കളാഴ്‌ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. 16 കാരിയെ സ്‌കൂള്‍ യൂണിഫോമില്‍ കാറിനുള്ളില്‍ കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. ചെന്നിത്തല ഒരിപ്രം പട്ടരുകാട് ജംഗ്‌ഷനു സമീപത്തുവെച്ചാണ് വെള്ള മാരുതി ആള്‍ട്ടോ കാര്‍ കണ്ടെത്തിയത്.
ജീപ്പ് മുന്നിലെത്തിയതോടെ അമിത വേഗതയില്‍ കാര്‍ ഓടിക്കുന്നതിനിടയിലാണ് പോലീസ് ജീപ്പിന്റെ ഡോറും ഗ്ലാസും തകര്‍ത്തത്. കാറിനെ പിന്തുടര്‍ന്ന് പൊലീസ് ചെറുകോല്‍ ശുഭാനന്ദാശ്രമ വളപ്പില്‍ വച്ച് കുടുക്കി. ഇരുവരെയും സഞ്ചരിച്ചിരുന്ന കാറും കസ്‌റ്റഡിയിലെടുത്തു. യുവാവിനെ ഇന്നലെ വൈകീട്ട് ചെങ്ങന്നൂര്‍ ജുഡിഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ