കൊച്ചി: സംസ്ഥാനത്ത് ഫ്ലക്സ് നിരോധനം നടപ്പാക്കാത്ത സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഫ്ലക്സ് ബോർഡ് വയ്ക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴയീടാക്കാൻ കോടതി ഉത്തരവിട്ടു. നിയമം ലംഘിക്കുന്നവരിൽ നിന്ന് 5000 രൂപ മുതൽ 10000 രൂപ വരെ പിഴയീടാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. പിഴയടയ്ക്കാത്തവരുടെ സ്വത്ത് കണ്ടു കെട്ടാനും ലൈസൻസ് പുതുക്കി നൽകരുതെന്നും കോടതി ആവശ്യപ്പെട്ടു.
സർക്കാരിന്റെ നിശ്ചയദാർഢ്യമില്ലായ്മയാണ് ഉത്തരവ് നടപ്പാക്കുന്നതിൽ വിഴ്ച സംഭവിക്കാൻ കാരണമെന്ന് കോടതി കുറ്റപ്പെടുത്തി. നിരോധന ഉത്തരവുകളുണ്ടായിട്ടും ലംഘിക്കുന്നത് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നും സർക്കാർ അതിനു കൂട്ടുനിൽക്കുകയാണെന്നും കോടതി പറഞ്ഞു.
ഉത്തരവിൽ സർക്കാർ കൈകൊണ്ട നടപടി അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ അറിയിക്കണം. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് പരിധിയുണ്ടെന്നും സ്ഥിതി തുടർന്നാൽ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പു നൽകി. ഈ മാസം 30തിന‌് കേസ് വീണ്ടും പരിഗണിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ