പെറ്റിയടിച്ച തുകയുമായി മുങ്ങി വെള്ളമടി; എസ്‌ഐ പിടിയില്‍

യാത്രക്കാരെ പെറ്റിയടിച്ച 'തുക' മുഴുവന്‍ സ്വന്തം പോക്കറ്റിലാക്കി  പെറ്റി ബുക്കുമായി മുങ്ങി  മദ്യപിച്ച സബ് ഇന്‍സ്‌പെക്ടര്‍ ഒടുവില്‍ പിടിയില്‍
പെറ്റിയടിച്ച തുകയുമായി മുങ്ങി വെള്ളമടി; എസ്‌ഐ പിടിയില്‍

തിരുവനന്തപുരം: യാത്രക്കാരെ പെറ്റിയടിച്ച 'തുക' മുഴുവന്‍ സ്വന്തം പോക്കറ്റിലാക്കി  പെറ്റി ബുക്കുമായി മുങ്ങി  മദ്യപിച്ച സബ് ഇന്‍സ്‌പെക്ടര്‍ ഒടുവില്‍ പിടിയില്‍. ട്രാഫിക് പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കാരയ്ക്കാമണ്ഡപം സ്വദേശി നയിമാണ് (52) വ്യാഴാഴ്ച രാത്രി അറസ്റ്റിലായത്. 

രണ്ടു ദിവസം പെറ്റി പിരിച്ചെടുത്ത 7500 രൂപയുമായാണ് നയിം മുങ്ങിയത്. കഴിഞ്ഞ മേയിലായിരുന്നു സംഭവം. രാത്രി ഡ്യൂട്ടി പൂര്‍ത്തിയാക്കിയ എസ്‌ഐ നയിം പിഴത്തുകയും പെറ്റി ബുക്കും പോക്കറ്റിലിട്ട് സ്ഥലം വിട്ടു. അടുത്ത ദിവസവും ഇതു തന്നെ ആവര്‍ത്തിച്ചു. സാധാരണ പെറ്റിത്തുകയും ബുക്കും സ്‌റ്റേഷന്‍ റൈറ്ററെ ഏല്പിക്കണമെന്നാണ് ചട്ടം. പിന്നീട് ഡ്യൂട്ടിക്ക് വന്നെങ്കിലും സ്‌റ്റേഷനില്‍ കയറിയില്ല. 

പെറ്റി ബുക്ക് തിരികെ എത്തിക്കണമെന്ന് ഫോണിലൂടെ സിഐ ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചെങ്കിലും നയിം തയ്യാറായില്ല. ഇതിനിടെ ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി നയിമിന്റെ ഭാര്യ ഡിജിപിക്ക് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം കേസ് എടുത്തതോടെ നയിം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു നാടുവിട്ടു. കഴിഞ്ഞദിവസം ഇയാള്‍ വീട്ടില്‍ തിരിച്ചെത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. ഇവിടെ നിന്ന് പെറ്റിബുക്കുകളും കണ്ടെത്തി. പിഴ ഇനത്തില്‍ ലഭിച്ച പണം മദ്യപിക്കാന്‍ ഉപയോഗിച്ചെന്നും കടബാദ്ധ്യതകളുള്ളതിനാല്‍ തിരിച്ചടയ്ക്കാന്‍ പണം ഇല്ലാത്തതിനാലാണ് മുങ്ങി നടന്നതെന്നും ഇയാള്‍ മൊഴി നല്‍കി. നയിമിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. പെറ്റി രസീതില്‍ കൃത്രിമം കാണിച്ചു പണം തട്ടിയിട്ടുണ്ടോയെന്നും അന്വേഷിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com