തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ, കഴിഞ്ഞ വർഷം പ്രളയത്തിന് കാരണമായ കാലാവസ്ഥാ ഘടകങ്ങൾ രൂപപ്പെട്ടിട്ടുള്ളതായി വിലയിരുത്തലെന്ന് റിപ്പോർട്ട്. എന്നാൽ പ്രാദേശികമായ വെള്ളപ്പൊക്കങ്ങൾക്ക് മാത്രമാണ് നിലവിൽ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. 23 ഓടെ മഴയുടെ ശക്തി കുറയുമെന്നും കണക്കുകൂട്ടുന്നു.
അറബിക്കടലിൽ നിന്നുള്ള കാറ്റ് സംസ്ഥാനത്തിന് കുറുകെ വീശിത്തുടങ്ങിയതോടെയാണ്, ദുർബലമായിരുന്ന മഴയുടെ ഗതിമാറിയത്. മഴയെത്തിക്കുന്ന ആഗോള മഴപ്പാത്തിയും ഇപ്പോൾ കേരളത്തിനു മുകളിലാണ്. പശ്ചിമഘട്ടത്തിനു സമാന്തരമായി ഗോവ വരെ മഴപ്പാത്തി ചിറകുവിരിച്ചു നിൽക്കുന്നു. ഇതിനു പുറമേയാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനു മുന്നോടിയായ കാറ്റ് ശക്തപ്പെട്ടത്. കിഴക്കുനിന്ന് പടിഞ്ഞാറേക്കു വീശുന്ന കാറ്റും പടിഞ്ഞാറു നിന്നു കിഴക്കോട്ടു വീശുന്ന കാറ്റും കൂടി യോജിച്ചുള്ള മഴപ്പെയ്ത്തിനാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച ഇടുക്കിയിലും കാസർകോടും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ അതീവജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും 22ന് ഇടുക്കി, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ