കൊച്ചി: പാസ്പോർട്ടിന് അപേക്ഷിക്കാൻ ഇരട്ടിയിലധികം തുക ഈടാക്കി വ്യാജ വെബ്സൈറ്റുകൾ. നിലവിൽ പാസ്പോർട്ട് ഓഫീസുകളുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.passportindia.gov.in വഴി അപേക്ഷിക്കാൻ 1500 രൂപ മാത്രമാണ് ചെലവ്. എന്നാൽ വിവിധ വെബ്സൈറ്റുകൾ 4000 രൂപയോളം വാങ്ങി പാസ്പോർട്ടിന് അപേക്ഷിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ അമിത നികുതി ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് വ്യാപക പരിശോധന നടത്തിയത്. തട്ടിപ്പിന് ഇരയാകരുതെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
മികച്ച വിദ്യാഭ്യാസമുള്ളവരും സ്ഥിരമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുമാണ് തട്ടിപ്പിനിരയാകുന്നതെന്ന് വകുപ്പിലെ അധികൃതർ പറയുന്നു. പ്രായമായവരും അധികം ഇന്റർനെറ്റ് ഉപയോഗിക്കാത്തവരും അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് അപേക്ഷിക്കുക. സ്ഥിരമായി പാസ്പോർട്ടിന് അപേക്ഷിക്കുന്ന ഔദ്യോഗിക വെബ്സൈറ്റ് അക്ഷയ ജീവനക്കാർക്ക് സുപരിചിതമായതിനാൽ പറ്റിക്കപ്പെടാറില്ല.
എന്നാൽ സ്വയം പാസ്പോർട്ട് അപേക്ഷ നൽകാൻ ഗൂഗിൾ പോലുള്ള സെർച്ച് എൻജിനിൽ കയറുന്നയാളെത്തേടി തട്ടിപ്പ് വെബ്സൈറ്റുകളാണ് ആദ്യ തിരച്ചിലിൽ വന്നെത്തുക. ഇതേ വെബ്സൈറ്റുകൾ 4000 രൂപ ഫീസു വാങ്ങി അപേക്ഷ സ്വീകരിച്ച ശേഷം സർക്കാരിന്റെ വെബ്സൈറ്റ് വഴി 1500 രൂപ ഫീസടച്ച് അപേക്ഷ നൽകുകയാണ് ചെയ്യുന്നതെന്നും പാസ്പോർട്ട് ഓഫീസ് അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ mpassportseva എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ എല്ലാവർക്കും പാസ്പോർട്ട് അപേക്ഷ നൽകാൻ കഴിയും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ