ഇനി ഊതിച്ചുനോക്കിയിട്ട് കാര്യമില്ല; കേസ് നിലനില്‍ക്കില്ല

മദ്യപിച്ചോയെന്നറിയാന്‍ ഊതിച്ചുനോക്കി കേസെടുത്താല്‍ നിലനില്‍ക്കില്ല
ഇനി ഊതിച്ചുനോക്കിയിട്ട് കാര്യമില്ല; കേസ് നിലനില്‍ക്കില്ല

കൊച്ചി: മദ്യപിച്ചോയെന്നറിയാന്‍ ഊതിച്ചുനോക്കി കേസെടുത്താല്‍ നിലനില്‍ക്കില്ല. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കുറ്റംചുമത്തി തലവൂര്‍ സ്വദേശികളായ മൂന്നുപേരുടെപേരില്‍ കുന്നിക്കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ശാസ്ത്രീയമായി രക്തപരിശോധന നടത്തി നിശ്ചിത അളവില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ ഉണ്ടെങ്കില്‍ മാത്രമേ കേസെടുക്കാന്‍ പാടുള്ളൂ എന്ന 2018ലെ വിധി കോടതി വീണ്ടും ഓര്‍മപ്പെടുത്തി. ചില മരുന്നുകള്‍ക്ക് ആല്‍ക്കഹോളിന്റെ ഗന്ധമുണ്ട്. ആല്‍ക്കോമീറ്റര്‍ പരിശോധനയിലും ഇതു വ്യക്തമാകില്ല. രക്തപരിശോധനയാണ് ശരിയായ മാര്‍ഗമെന്ന് 2018ല്‍ വൈക്കം സ്വദേശിയുടെ കേസില്‍ വിധിയുണ്ട്.

മദ്യപിച്ചെന്ന് സംശയമുള്ളവരെ മുഖത്തേക്കോ കൈയിലേക്കോ ഊതിച്ച് ആല്‍ക്കഹോളിന്റെ ഗന്ധമുണ്ടോ എന്നു പരിശോധിക്കുകയും മണത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പെറ്റിക്കേസെടുക്കുകയും ചെയ്യുന്നത് പതിവാണ്. ആശുപത്രിയിലെത്തിച്ചാലും രക്തപരിശോധന നടത്താതെ മദ്യപിച്ചിരുന്നെന്ന് ഡോക്ടറുടെ സാക്ഷ്യപത്രം വാങ്ങുകയും ചെയ്യുന്നു. കുന്നിക്കോട് പോലീസ് വ്യക്തിവിരോധത്തിന്റെ പേരില്‍ കേസെടുത്തെന്നായിരുന്നു പരാതിക്കാരുടെ ആക്ഷേപം. പുനലൂര്‍ ഡിവൈ.എസ്.പി.യും കേസിനനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയിരുന്നത്. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com