തിരുവനന്തപുരം : കാലവർഷം കനത്തതോടെ കടലും പ്രക്ഷുബ്ധമായി. ശക്തമായ കാറ്റു വീശാനും തിരമാലകൾ വീശിയടിക്കാനും സാധ്യതയുള്ള പശ്ചാത്തലത്തിൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അന്‍പതു കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
ചൊവ്വാഴ്ച രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരപ്രദേശങ്ങളിൽ 3.5 മുതൽ 4.1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാനുള്ള സാധ്യതയുണ്ട്. അതിനാൽ കേരള, കർണാടക, തെക്ക് തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാകേന്ദ്രം അറിയിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പെയ്ത മഴയിൽ സംസ്ഥാനത്ത് 11 വീടുകൾ പൂർണമായും 102 വീടുകൾ ഭാഗികമായും തകർന്നു. ഇതോടെ ഈ മാസം എട്ടുമുതൽ പെയ്ത മഴയിൽ പൂർണമായി തകർന്ന വീടുകളുടെ എണ്ണം 108 ആയി. 45 കുടുംബങ്ങളിലായി 226 പേരെക്കൂടി ഇന്നലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ