തൃശൂർ ∙ രമ്യ ഹരിദാസ് എംപിക്കു കാർ വാങ്ങാൻ പിരിവു നടത്താനുള്ള യൂത്ത് കോൺഗ്രസ് നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പരോക്ഷമായി കുത്തി യുവനേതാക്കൾ. തൃശൂരിൽ ഡിസിസി പ്രസിഡന്റിനെ നിയോഗിക്കാത്തതിന്റെ പേരിലാണ് പരോക്ഷ വിമർശനം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ, അനിൽ അക്കര എംഎൽഎ എന്നിവരാണ് ഫെയ്സ്ബുക്കിലൂടെ പരസ്യ വിമർശനം ഉന്നയിച്ചത്.
‘‘ഞങ്ങൾക്കു ഡിസിസി പ്രസിഡന്റിനെ വേണം. ഞങ്ങൾ യൂത്ത് കോൺഗ്രസുകാർക്ക് പിരിവെടുത്ത് പ്രസിഡന്റിനെ വയ്ക്കാൻ കഴിയില്ലല്ലോ. ബാക്കിയുള്ള ജില്ലാ ഭാരവാഹികൾക്ക് ലോൺ എടുത്തും വയ്ക്കാൻ കഴിയില്ല. ജില്ലയിലെ സംഘടനാ പ്രവർത്തനം ഒരുമാസം കഴിഞ്ഞിട്ടും അഴിഞ്ഞ മട്ടിൽ.’’ സുനിൽ ലാലൂർ പോസ്റ്റിൽ കുറിച്ചു.
അനിൽ അക്കര എംഎൽഎയുടെ പോസ്റ്റ് ഇപ്രകാരമാണ്: ‘‘തൃശൂരിൽ ഡിസിസി പ്രസിഡന്റില്ല. ഞങ്ങൾക്കും വേണ്ടേ ഒരു പ്രസിഡന്റ്? മാസങ്ങൾ കഴിഞ്ഞു. ഒരു ചുമതലക്കാരനെങ്കിലും വേണ്ടേ? ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് കെപിസിസി പ്രസിഡന്റാണ്.’’
രമ്യ ഹരിദാസിന് കാർ വാങ്ങാനുള്ള പിരിവ് തടഞ്ഞതിലുള്ള പ്രതിഷേധമാണ് വിമർശനങ്ങൾക്ക് പിന്നിലെന്നാണ് സൂചന. പിരിച്ച പണം തിരികെ നൽകാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിരുന്നു. ലോക്സഭയിലേക്ക് വിജയിച്ചതിനെ തുടർന്നാണ് ടി എൻ പ്രതാപൻ ഡിസിസി പ്രസിഡന്റ് പദം രാജിവെച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ