കൊച്ചി: സിപിഐ നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിനിടെ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോസ് എബ്രഹാമിനെ മര്‍ദ്ദിച്ചത് കൊച്ചി സെന്‍ട്രല്‍ എസ്ഐ വിപിന്‍ദാസാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ നടന്ന മാര്‍ച്ച് അക്രമാസക്തമായപ്പോള്‍ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന എംഎല്‍എയെ വിപിന്‍ദാസ് ക്രൂരമായി മര്‍ദ്ദിക്കുന്ന ചിത്രമാണ് പുറത്തായത്.
തനിക്ക് നേരെയുണ്ടായ പൊലീസ് അക്രമണത്തിനെതിരെ എംഎൽഎ തന്നെ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ പൊലീസ് സംവിധാനം നല്ല നിലയ്‌ക്കല്ല പ്രവര്‍ത്തിക്കുന്നത. തിരുത്തല്‍ ശക്തിയായി തന്നെ സിപിഐ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ച നിലപാടിനെതിരെ പാർട്ടി നേതൃത്വത്തിൽ തന്നെ രൂക്ഷവിമർശനമാണുയരുന്നത്
എല്‍ദോ എബ്രഹാം എംഎല്‍എയും പരിക്കേറ്റ സിപിഐ ജില്ലാ നേതാക്കളും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയേറ്റ് എംഎല്‍എയുടെ കൈ ഒടിഞ്ഞിരുന്നു. സംഘര്‍ഷത്തിനിടെ എല്‍ദോയെ തല്ലുന്നത് തടയുന്നതിനിടെയാണ് ജില്ലാ സെക്രട്ടറി പി രാജുവിന്റെ തലയ്ക്ക് പരിക്കേറ്റത്. ജില്ലാ അസി.സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ അഡ്വ. കെഎന്‍ സുഗതന്റെ കൈയ്ക്കും കാലിനും പൊട്ടലുണ്ട്. പരിക്കേറ്റവര്‍ ഇന്ന് ആശുപത്രി വിടുമെന്നാണ് സി.പി.ഐ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
അതേസമയം, മാര്‍ച്ചിനിടെ പരിക്കേറ്റ എറണാകുളം അസി. കമ്മിഷണര്‍ കെ ലാല്‍ജി, എംഎല്‍എയെ മര്‍ദ്ദിച്ചുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എംഎൽഎയെ മർദ്ദിച്ച സെന്‍ട്രല്‍ എസ്ഐ വിബിന്‍ദാസ്, സിവില്‍ പൊലീസ് ഓഫീസര്‍ സുബൈര്‍ എന്നിവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെയെല്ലാം കൈയ്ക്ക് പൊട്ടലുണ്ട്. ഞാറയ്ക്കല്‍ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കൊച്ചി റേഞ്ച് ഐജിയുടെ ഓഫീസിലേക്ക് സിപിഐ പ്രവര്‍ത്തകര്‍ ഇന്നലെ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. പിന്നീട് പ്രവര്‍ത്തകരും പൊലീസും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ