നിലപാടിലുറച്ച് ജോസഫും ജോസ് കെ മാണിയും ; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി

നാളെ എന്തു വന്നാലും തെരഞ്ഞെടുപ്പ് നടക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു
നിലപാടിലുറച്ച് ജോസഫും ജോസ് കെ മാണിയും ; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി

കോട്ടയം : കേരള കോണ്‍ഗ്രസിലെ പി ജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. നാളത്തേക്കാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിയത്. ക്വാറം തികയാത്തതിലാണ് വോട്ടെടുപ്പ് മാറ്റിയതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. യുഡിഎഫ് അംഗങ്ങള്‍ ഹാജരാകാതിരുന്നതിനാലാണ് ക്വാറം തികയാതിരുന്നത്. നാളെ എന്തു വന്നാലും തെരഞ്ഞെടുപ്പ് നടക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 

അവസാന വര്‍ഷം കേരള കോണ്‍ഗ്രസിന് എന്ന യുഡിഎഫിലെ ധാരണ പ്രകാരമാണ് കോണ്‍ഗ്രസിലെ അഡ്വ. സണ്ണി പാമ്പാടി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് പദവിയിലേക്ക് കേരള കോണ്‍ഗ്രസ് ജോസഫ്, ജോസ് കെ മാണി പക്ഷങ്ങള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അനിശ്ചിചത്വത്തിലായത്. 

ജോസഫ് ഗ്രൂപ്പില്‍നിന്നും കൂറുമാറിയെത്തിയ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയാണ് ജോസ് കെ മാണി പക്ഷം സ്ഥാനാര്‍ത്ഥിയാക്കിയത്. സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പാര്‍ട്ടി ജില്ലാപ്രസിഡന്റ് സണ്ണി തെക്കേടം വിപ്പും നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് ജോസ് പക്ഷം വിട്ട് അജിത്ത് മുതിരമല പി ജെ ജോസഫിനൊപ്പം ചേര്‍ന്നത്. അജിത്തിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കി അദ്ദേഹത്തിന് വോട്ടുചെയ്യണമെന്ന് പി ജെ ജോസഫ് വിപ്പും നല്‍കി.

തുടര്‍ന്ന് കോണ്‍ഗ്രസ് അനുനയ ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ഇരുപക്ഷവും ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് ഇന്നത്തെ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. പ്രസിഡന്റ് പദവിയില്‍ ഇന്നുവൈകീട്ടോടെ ധാരണ ഉണ്ടാകുമെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് നാളെ തീരുമാനിക്കുമെന്ന് കേരള ജനപക്ഷവും പ്രഖ്യാപിച്ചു. 

കോട്ടയം ജില്ലാ പഞ്ചായത്തിലെ കക്ഷിനില ഇപ്രകാരമാണ്. ആകെ സീറ്റ് 22 . കോണ്‍ഗ്രസ് - 8, കേരള കോണ്‍ഗ്രസ്-6, സി.പി.എം- 6, സി.പി.ഐ- 1, കേരള ജനപക്ഷം-1 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com