മലപ്പുറം : ബിജെപി പിന്തുണച്ചതോടെ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു. എന്നാൽ ബിജെപി പിന്തുണയിൽ പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. നാടകീയ നീക്കങ്ങളാണ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്.
ഇടതുമുന്നണിയിലെ ധാരണയുടെ അടിസ്ഥാനത്തിൽ പ്രസിഡൻറായിരുന്ന അഡ്വ. ഇ സിന്ധു രാജിവെച്ച ഒഴിവിലേക്ക് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പാണ് നാടകീയ മുഹൂർത്തങ്ങൾക്ക് വഴിമാറിയത്. എൽ.ഡി.എഫിലെ സിപിഐ പ്രതിനിധി സ്മിത ജയരാജനും യുഡിഎഫിലെ കോൺഗ്രസ് പ്രതിനിധി ഹനീഫ പാലക്കലും തമ്മിലായിരുന്നു മത്സരം. ഒമ്പത് അംഗങ്ങളുള്ള എൽഡിഎഫിലെ സ്ഥാനാർഥിക്ക് ഒമ്പതുവോട്ടും എട്ട് അംഗങ്ങളുള്ള യുഡിഎഫിലെ സ്ഥാനാർഥിക്ക് ബിജെപിയുടെ രണ്ടംഗങ്ങളുടേത് ഉൾപ്പെടെ 10 വോട്ടും ലഭിച്ചു.
ഇതോടെ ഹനീഫ പാലക്കലിനെ പ്രസിഡൻറായി വരണാധികാരിയായ പൊന്നാനി താലൂക്ക് സപ്ലൈ ഓഫിസർ പി. ബഷീർ പ്രഖ്യാപിച്ചു. എന്നാൽ, ബിജെപി പിന്തുണയിൽ ഭരണം വേണ്ടെന്ന് പ്രഖ്യാപിച്ച് ഹനീഫ സത്യപ്രതിജ്ഞ ചെയ്തില്ല. പ്രസിഡൻറ് പദമേറ്റെടുക്കുന്നില്ലെന്ന് വരണാധികാരിക്ക് കത്തും നൽകി. ഇതോടെ പ്രസിഡന്റിനെ കണ്ടെത്താൻ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയേക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ