കൊല്ലം : ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയാൽ കീശ കാലിയാകും എന്നതിൽ തർക്കമില്ല. എന്നാൽ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കി മികച്ച മാതൃകയാകുകയാണ് ജയിൽ വകുപ്പ്. സ്വാദേറിയ ‘ജയിൽ ഫ്രീഡം ഫുഡ്’ ന് ഇപ്പോൾ ആവശ്യക്കാർ നിരവധിയാണ്. കൊല്ലം ജില്ലാ ജയിലിന്റെ കോംബോ പാക്കിനാകട്ടെ ഇപ്പോൾ വൻ ഡിമാൻഡുമാണ്.
ചിക്കൻ ബിരിയാണി (500 ഗ്രാം), 3 ചപ്പാത്തി, 150 ഗ്രാം ചിക്കൻ കറി, മധുരത്തിന് കാരറ്റ് ഹൽവ അല്ലെങ്കിൽ കിണ്ണത്തപ്പം ഒപ്പം ഒരു ലീറ്റർ കുപ്പിവെള്ളം എന്നിവയടങ്ങിയതാണ് കൊല്ലം ജയിലിന്റെ കോംബോ പാക്ക്. 125 രൂപയാണ് ഈ കോംബോയുടെ വില. ഫ്രീഡം ഫുഡ് കോംബോ എന്ന പേരിലാണു ഭക്ഷണ വിതരണം.
സ്വാദേറിയ ‘ജയിൽ ഫ്രീഡം ഫുഡ്’ ഇനി ഓൺലൈനിലും ലഭ്യമാകുമെന്ന് കൊല്ലം ജില്ലാ ജയിൽ അധികൃതർ അറിയിച്ചു. ‘ജയിൽ ഫ്രീഡം ഫുഡ്’ ഓൺലൈൻ ഭക്ഷ്യ ശ്യംഖലയുടെ ഭാഗമാക്കുന്ന പരിപാടി, ജില്ലാ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ ഡിഐജി എസ്.സന്തോഷ് ഉദ്ഘാടനം ചെയ്തു. ഓൺലൈൻ സംവിധാനം നടപ്പാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ജയിലാണിത്. ‘സ്വിഗി’ എന്ന ഓൺലൈൻ ഭക്ഷ്യ വിതരണ കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യദിനം 100 കോംബോ പാക്കുകളാണ് തയ്യാറാക്കി വെച്ചിരുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് 47 മിനിറ്റിനുള്ളിൽ സ്റ്റോക്ക് തീർന്നു. കൂടുതൽ ഓർഡർ എത്തിയതോടെ 107 എണ്ണം ചെലവായി എന്ന് അധികൃതർ പറഞ്ഞു. സ്വിഗി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം ‘ഫ്രീഡം ഫുഡ് ഫാക്ടറി’ (Freedom food Factory) എന്നു ടൈപ്പ് ചെയ്താൽ കോംബോ പായ്ക്കിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കും. തുടർന്ന് ഓർഡർ ചെയ്യാം. നഗരത്തിന്റെ 6 കിലോ മീറ്റർ ചുറ്റളവിലുള്ളവർക്കു സേവനം ലഭിക്കും. നിലവിലുള്ള കൗണ്ടർ വിൽപനയും വാഹനങ്ങളിലൂടെയുളള മൊബൈൽ കൗണ്ടർ വിൽപനയും തുടരുമെന്നും അധികൃതർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ