ഈ അപമാനം സിപിഐ എത്ര കാലം സഹിക്കും?; സ്വന്തം എംഎല്‍എയുടെ കയ്യൊടിച്ചിട്ടും നേതൃത്വം മൗനം പാലിക്കുനനത് വിചിത്രമെന്ന് മുല്ലപ്പള്ളി

നിയമസഭാംഗമടക്കമുള്ള നേതാക്കളെ പൊലീസ് തല്ലിച്ചതച്ചിട്ടും നിശബ്ദത പാലിക്കുന്ന രാഷ്ട്രീയ സമീപനം ഉപേക്ഷിച്ച് ശക്തമായി പ്രതിഷേധിക്കാന്‍ സിപിഐ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
ഈ അപമാനം സിപിഐ എത്ര കാലം സഹിക്കും?; സ്വന്തം എംഎല്‍എയുടെ കയ്യൊടിച്ചിട്ടും നേതൃത്വം മൗനം പാലിക്കുനനത് വിചിത്രമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭാംഗമടക്കമുള്ള നേതാക്കളെ പൊലീസ് തല്ലിച്ചതച്ചിട്ടും നിശബ്ദത പാലിക്കുന്ന രാഷ്ട്രീയ സമീപനം ഉപേക്ഷിച്ച് ശക്തമായി പ്രതിഷേധിക്കാന്‍ സിപിഐ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു എംഎല്‍എയെ പൊലീസിനെ ഉപയോഗിച്ച് കായികമായി കൈകാര്യം ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ല. സിപിഎമ്മും സിപിഐയും തമ്മില്‍ എറണാകുളത്ത് നിലനില്‍ക്കുന്ന വിഭാഗീയതയാണ് പ്രശ്‌നങ്ങള്‍ക്ക് ആധാരമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എയുടെ കൈ ഒടിച്ചിട്ടും ജില്ലാ സെക്രട്ടറിയുടെ തലയടിച്ച് പൊട്ടിച്ചിട്ടും സിപിഐ സംസ്ഥാന നേതൃത്വം മൗനം തുടരുന്നത് വിചിത്രമാണ്. സിപിഎമ്മും മുഖ്യമന്ത്രിയും സിപിഐയെ വിലകുറച്ച് കാണുന്ന നിലപാടാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ഈ അപമാനം എത്ര കാലം ഇങ്ങനെ സഹിക്കാന്‍ സാധിക്കുമെന്ന് സിപിഐ ചിന്തിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ആഭ്യന്തരവകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. പൊലീസിനെ കയറൂരിവിട്ടിരിക്കുകയാണ്. പൊലീസ് രാജാണ് കേരളത്തില്‍. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ അന്നുമുതല്‍ സിപിഐക്കു ലഭിക്കുന്നത് അവഹേളനം മാത്രമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സി അച്യുതമേനോന്‍, എംഎന്‍ ഗോവിന്ദന്‍ നായര്‍, പികെ വാസുദേവന്‍ നായര്‍, വെളിയം ഭാര്‍ഗവന്‍, സികെ ചന്ദ്രപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്ത പ്രസ്താനമാണ് സിപിഐ എന്ന് മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു. നെടുങ്കണ്ടത്ത് ഉരുട്ടിക്കൊല ഉണ്ടായപ്പോള്‍ സിപിഐയുടെ ഇടുക്കി ജില്ലാഘടകം ശക്തമായ നിലപാട് എടുത്തെങ്കിലും സംസ്ഥാന നേതൃത്വം അവരെ തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചത്. പെരിയ ഇരട്ടക്കൊല ഉണ്ടായപ്പോഴും ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തപ്പോഴും സിപിഐയുടെ ശബ്ദം കേരളം കേട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇടുക്കിയിലെ വ്യാപകമായ കയ്യേറ്റങ്ങള്‍ക്ക് സിപിഐ ഒത്താശ ചെയ്യുന്നു. സിപിഎം ചെയ്യുന്ന എല്ലാ കൊള്ളരുതായ്മക്കും സിപിഐ ഒത്താശ ചെയ്യുന്നു. ഇടതു മുന്നണിയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ 1967 ലെ സപ്തമുന്നണി സര്‍ക്കാരിനെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. അന്ന് വന്‍ ഭൂരിപക്ഷത്തോടെ അധികാരമേറ്റ ഇഎംഎസ് സര്‍ക്കാര്‍ സിപിഐക്കെതിരെ നടത്തിയ നീക്കങ്ങളാണ് ആ മുന്നണി രണ്ടു വര്‍ഷത്തിനുള്ളില്‍ നിലംപൊത്താനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. 1970 ല്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട സി അച്യുത മേനോന്‍ മന്ത്രിസഭ ഏഴുവര്‍ഷം തുടര്‍ച്ചയായി ഭരിച്ച് കേരളം കണ്ട മികച്ച മന്ത്രിസഭയായി പേരെടുത്തു. 1971 ല്‍ സിപിഐ ഉള്‍പ്പെടുന്ന ഐക്യജനാധിപത്യ മുന്നണി ഇരുപതില്‍ 20 സീറ്റ് നേടിയ കാര്യവും  മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com