എനിക്കിനി കിട്ടാന്‍ അവാര്‍ഡൊന്നുമില്ല; വേണമെങ്കില്‍ വല്ല ജിലേബിയോ മറ്റോ തരട്ടേ, ചന്ദ്രനിലേക്ക് ടിക്കറ്റ് തന്നാല്‍ പോകാം: അടൂരിന്റെ മറുപടി

ജയ് ശ്രീറാം വിളി പ്രകോപനപരമായ പോര്‍വിളിയായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതില്‍ വിമര്‍ശിച്ച ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന് അടൂര്‍ ഗോപാലകൃഷ്ണന്റെ മറുപടി
എനിക്കിനി കിട്ടാന്‍ അവാര്‍ഡൊന്നുമില്ല; വേണമെങ്കില്‍ വല്ല ജിലേബിയോ മറ്റോ തരട്ടേ, ചന്ദ്രനിലേക്ക് ടിക്കറ്റ് തന്നാല്‍ പോകാം: അടൂരിന്റെ മറുപടി


തിരുവനന്തപുരം: ജയ് ശ്രീറാം വിളി പ്രകോപനപരമായ പോര്‍വിളിയായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതില്‍ വിമര്‍ശിച്ച ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന് അടൂര്‍ ഗോപാലകൃഷ്ണന്റെ മറുപടി. തനിക്കിനി അവാര്‍ഡൊന്നും കിട്ടാനില്ലെന്നും വേണമെങ്കില്‍ വല്ല ജിലേബിയും അയച്ചുതരട്ടേയെന്ന് അദ്ദേഹം പറഞ്ഞു. ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്നായിരുന്നു ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഇപ്പോള്‍ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനൊ യെന്നും ഗോപാലകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

' അദ്ദേഹത്തിന് അറിയാന്‍ വയ്യാത്ത ഒരുകാര്യമുണ്ട്, എനിക്കിനി കിട്ടാന്‍ അവാര്‍ഡൊന്നുമില്ല. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ എനിക്കിനി ഒന്നും പുതിയതായി കിട്ടാനില്ല. അല്ലെങ്കില്‍ വല്ല ആഹാര സാധനങ്ങളോ ജിലേബിയോ വല്ലതും അവിടുന്ന് പാഴ്‌സല്‍ ചെയ്ത് എനിക്ക് അയച്ചുതന്നാല്‍ മതി'- അദ്ദേഹം പറഞ്ഞു. 

'രാജ്യത്തെ ന്യൂനപക്ഷങ്ങളെ പശുക്കടത്ത് ആരോപിച്ച് മര്‍ദിച്ചതിന് ശേഷം ജയ് ശ്രീറാം വിളിപ്പിക്കുകയാണ്. അതിനോട് വ്യക്തിപരമായി വിഷമമുണ്ട്. ഞാന്‍ മതവിശ്വാസിയാണ്. ശ്രീരാമന്‍ ഉത്തമ പുരുഷനാണ്. രാജാവായിട്ട് കണ്ടാല്‍പ്പോലും വലിയ മഹത്പുരുഷനാണ്. അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് സഹിക്കാന്‍ പറ്റാത്തതാണ്. ജയ് ശ്രീറാം എന്ന വിളി കൊലവിളിയാക്കിയതിനോടാണ് എതിര്‍പ്പ്. അതിനോടാണ് പ്രതികരിച്ചത്'.-അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

'ഭൂരിപക്ഷ വിഭാഗം ന്യൂനപക്ഷ വിഭാഗങ്ങളിലെ ആളുകളെ ആക്രമിക്കുന്നതും കൊല്ലുന്നതും ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ല. 
നേരത്തെ പ്രതികരിക്കാത്തതെന്ത് എന്നാണ് ചോദിക്കുന്നത്. ഞങ്ങള്‍ പ്രതികരണ തൊഴിലാളികളല്ല. മനുഷ്യരുടെ ജീവിതം മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ളത്. സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം എല്ലാ പൗരനും ഉള്ളതാണ്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ നടക്കുന്നത് സാമുദായിക ലഹളയാകും,രാജ്യത്ത് അരാജകത്വമുണ്ടാകും, അതിന് വലിയ വില കൊടുക്കേണ്ടിവരും. ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ട ഒരുപാടുപേര്‍ ശിക്ഷ ലഭിക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. അതാകണം ഇവര്‍ക്ക് പ്രചോദനമാകുന്നത്. ഇങ്ങനെയുള്ള കുറ്റങ്ങള്‍ ചെയ്യുന്ന ആള്‍ക്കൂട്ടത്തെ മൊത്തം വധശിക്ഷയ്ക്ക് വിധിക്കേണ്ടതാണ്. എങ്കില്‍മാത്രമേ ഇത് തീരുകയുള്ളൂ'.  -അദ്ദേഹം പറഞ്ഞു. 

'വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഒന്നുരണ്ടുപേര്‍ ഫോണില്‍ വിളിച്ചു ക്ഷോഭിച്ചു. ഇതുകേട്ടപ്പോള്‍ ഇവര്‍ക്ക് ഭ്രാന്തായിട്ടുണ്ടെന്ന് എനിക്ക് തോന്നി. അങ്ങനെ വരുന്ന അവസ്ഥ വളരം മോശമാണ്. അങ്ങനെയുള്ളവരോട് ഒന്നും പറയാനില്ല, അങ്ങനെയുള്ളവര്‍ പറയുന്ന അബദ്ധങ്ങള്‍ക്ക് മറുപടിയെന്തിനാണ് പറയുന്നത'്?വീടിന് മുന്നുല്‍ ജയ് ശ്രീറാം വിളിക്കുകയാണെങ്കില്‍ താനും കൂടാമെന്നും ചന്ദ്രനിലേക്ക് ടിക്കറ്റ് തന്നാല്‍ പോകാമെന്നും അദ്ദേഹം പറഞ്ഞു. 

ജയ് ശ്രീറാം വിളി പ്രകോപനപരമായ പോര്‍വിളിയായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ കത്തയച്ചതിനെതിരേയാണ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത് വന്നത്. ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന് ഗോപാലകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരും,എപ്പോഴും ഉയരും. കേള്‍ക്കാന്‍ പറ്റില്ലങ്കില്‍ ശ്രീഹരി കോട്ടയില്‍ പേര് രജിസ്ട്രര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാം ഗോപാലകൃഷ്ണന്‍ പോസ്റ്റില്‍ പറയുന്നു.

അടൂര്‍ ഉള്‍പ്പെടെ 49 സിനിമസാംസ്‌കാരിക പ്രവര്‍ത്തകരാണ് വര്‍ദ്ധിച്ചുവരുന്ന ജയ് ശ്രീറാം മര്‍ദനങ്ങള്‍ക്ക് എതിരെ മോദിക്ക് കത്തയച്ചത്. രാജ്യത്ത് മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com