ആലുവ: പഞ്ചസാരയോടൊപ്പം ഫെവിക്കോളും വാർണിഷ് അടക്കമുള്ള രാസ വസ്തുക്കളും ചേർത്ത് വ്യാജ തേനുണ്ടാക്കുന്നവരെ ആലുവയിൽ പൊലീസ് പിടികൂടി. ആലുവ ബൈപ്പാസ് മേൽപ്പാലത്തിനടിയിൽ തമ്പടിച്ച നാടോടികളെയാണ് കൃത്രിമ തേൻ നിർമാണത്തിനിടെ നാട്ടുകാർ കണ്ടെത്തി പൊലീസിനെ വിവരമറിയിച്ചത്. ആലുവയിലെ മാർക്കറ്റിൽ നിന്ന് ചാക്കു കണക്കിന് പഞ്ചസാര വാങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കള്ളത്തരം കണ്ടെത്തിയത്. തിളപ്പിച്ചെടുത്ത പഞ്ചസാര ലായനിയിലേക്ക് ശർക്കരയും പശമയം ലഭിക്കാൻ ഫെവിക്കോളും ചേർക്കും.
നിറത്തിനായി വാർണിഷും ചേർക്കുന്നതോടെ വ്യാജ തേൻ തയ്യാറാകും. നാടോടി സംഘത്തിലെ സ്ത്രീകളാണ് കൃത്രിമ തേൻ ഉണ്ടാക്കുന്നത്. പുരുഷൻമാർ ഇത് തേനാണെന്ന് പറഞ്ഞ് പല സ്ഥലങ്ങളിൽ വിൽപ്പന നടത്തും. പൊലീസെത്തി പരിശോധിച്ചപ്പോൾ കഞ്ഞിയാണെന്ന് പറഞ്ഞ് സ്ത്രീകൾ ആദ്യം തടഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൃത്രിമ തേനും നിർമാണ വസ്തുക്കളും കണ്ടെത്തുകയായിരുന്നു. തേൻ വിൽപ്പന തടഞ്ഞ പൊലീസ് നാടോടി സംഘത്തോട് ആലുവ വിട്ടു പോകാൻ നിർദേശം നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ