പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി; കേരളത്തിന് പറയാനുള്ളത്, ആന വിരട്ടിയപ്പോഴും പതറാതെ നിന്ന മാധ്യമപ്രവർത്തകനെക്കുറിച്ച്

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോൺസന് കേരളത്തിൽ വന്നതിന്റേയും ആന വിരട്ടിയതിന്റേയും ഒരു ഭൂതകാലമുണ്ട്
പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി; കേരളത്തിന് പറയാനുള്ളത്, ആന വിരട്ടിയപ്പോഴും പതറാതെ നിന്ന മാധ്യമപ്രവർത്തകനെക്കുറിച്ച്

കൊച്ചി: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോൺസന് കേരളത്തിൽ വന്നതിന്റേയും ആന വിരട്ടിയതിന്റേയും ഒരു ഭൂതകാലമുണ്ട്. കന്യാകുമാരിയിലെ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ കല്യാണച്ചടങ്ങിനിടെ ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മാധ്യമ പ്രവർത്തകനായിരുന്നു ബോറിസ് ജോൺസൻ. 

2003ലാണ് സംഭവം. പത്രപ്രവർത്തകനായിരുന്ന ബോറിസ് അന്ന് എംപിയായിരുന്നു. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ഐശ്വര്യയുടെ വിവാഹത്തിനാണ് ബോറിസ് 2003-ൽ കേരളത്തിലും തമിഴ്നാട്ടിലുമായെത്തിയത്. ഐശ്വര്യയെ വിവാഹം ചെയ്ത കബീർ സിങ് ബോറിസ് ജോൺസന്റെ ആദ്യ ഭാര്യയുടെ അനന്തരവനായിരുന്നു.  

ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ബോറിസിനോട് നല്ല ഭാവിയുണ്ടെന്ന് അന്നേ പറഞ്ഞിരുന്നുവെന്നും ഇപ്പോൾ അതു ശരിയായെന്നും എസ് കൃഷ്ണകുമാർ പറയുന്നു. ബോറിസ് ജോൺസൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വർഷങ്ങൾക്കു മുൻപുള്ള അദ്ദേഹവുമൊത്തുള്ള ഓർമകൾ കൃഷ്ണകുമാർ പങ്കുവെച്ചത്. 

ഇരുവരും അമേരിക്കയിൽ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ടതാണ്. പരിചയം പിന്നീട് വിവാഹത്തിലെത്തി. വിവാഹ വേദിയായതാകട്ടെ തിരുവട്ടാറിലെ ക്ഷേത്രവും. അവരുടെ കല്യാണ ദിവസം ആന വിരണ്ടു. ഒട്ടറെപ്പേർക്ക് പരിക്കേറ്റു. ബോറിസിനു മാത്രം ഒന്നും പറ്റിയില്ല.

ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നവർ ഉയരങ്ങളിലെത്തുമെന്ന് ഒരു വിശ്വാസമുണ്ടെന്ന് അന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇക്കാര്യം ബോറിസ് ബ്രിട്ടനിലെത്തിയ ശേഷം തമാശ രൂപേണ ഒരു ലേഖനത്തിലെഴുതി. പക്ഷേ, കാലങ്ങൾക്കിപ്പുറം അത് സത്യമായതായും കൃഷ്ണകുമാർ വ്യക്തമാക്കി.

അന്ന് കല്യാണ ശേഷം കോവളത്തും ആലപ്പുഴയിലുമൊക്കെ ഉല്ലാസ യാത്ര നടത്തിയാണ് ബോറിസ്‍ മടങ്ങിയത്. ആലപ്പുഴയിൽ ഹൗസ് ബോട്ടിലായിരുന്നു യാത്ര. നാല് ദിവസം കേരളത്തിലുണ്ടായിരുന്നു. ബ്രിട്ടനിലെത്തുമ്പോൾ ബോറിസിനെക്കണ്ട് പഴയ ആനക്കഥയൊക്കെ പങ്കുവെക്കാമെന്ന പ്രതീക്ഷയും മുൻ കേന്ദ്രമന്ത്രി പങ്കിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com