രാഹുല്‍ കഴുത്തു ഞെരിച്ചു, കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാന്‍ അഖിലേഷ് കാറിന്റെ ആക്‌സിലേറ്റര്‍ അമര്‍ത്തി ശബ്ദമുണ്ടാക്കി; മൊഴി പുറത്ത്

ദിവസങ്ങള്‍ നീണ്ട ആസൂത്രണമാണ് കാമുകിയെ കൊലചെയ്യാന്‍ അഖിലേഷ് നടത്തിയതെന്നും മൊഴിയില്‍ പറയുന്നു
രാഹുല്‍ കഴുത്തു ഞെരിച്ചു, കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാന്‍ അഖിലേഷ് കാറിന്റെ ആക്‌സിലേറ്റര്‍ അമര്‍ത്തി ശബ്ദമുണ്ടാക്കി; മൊഴി പുറത്ത്


തിരുവനന്തപുരം; പ്രണയത്തില്‍ നിന്നും പിന്‍മാറാന്‍ തയാറായില്ലെങ്കില്‍ കൊല്ലാന്‍ തന്നെ തീരുമാനിച്ചാണ് മുഖ്യപ്രതി അഖിലേഷ് രാഖിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്ന് കസ്റ്റഡിയിലുള്ള ആദര്‍ശിന്റെ മൊഴി. ദിവസങ്ങള്‍ നീണ്ട ആസൂത്രണമാണ് കാമുകിയെ കൊലചെയ്യാന്‍ അഖിലേഷ് നടത്തിയതെന്നും മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് അമ്പൂരിലെ അഖിലേഷിന്റെ വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. 

ആറു വര്‍ഷമായി അഖിലേഷും രാഖിയും പ്രണയത്തിലായിരുന്നു. എന്നാല്‍ അഖിലേഷ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ ഇരുവരും തമ്മില്‍ പ്രശ്‌നമായി. കഴിഞ്ഞമാസം 21 ന് തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാനെന്ന പേരിലായിരുന്നു രാഖിയെ വിളിച്ചുവരുത്തിയത്. തൃപ്പരപ്പുള്ള ഒരു സൂഹൃത്തിന്റെ കാറിലാണ് നെയ്യാറ്റിന്‍കരയില്‍ നിന്നും രാഖിയേയും കൂട്ടി അഖിലേഷ്  വീട്ടിലെത്തിയത്. 

പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ രാഖി തയാറായില്ല. തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും അഖിലേഷുമായി തര്‍ക്കമാവുകയും ചെയ്തു. ഇതോടെ കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന അഖിലേഷിന്റെ സഹോദരന്‍ രാഹുല്‍ യുവതിയുടെ കഴുത്തു ഞെരിച്ചു. രാഖിയുടെ നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ കാറിന്റെ ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ത്തി അഖിലേഷ് ശബ്ദമുണ്ടാക്കി. രാഖിയുടെ മരണം ഉറപ്പിച്ച ശേഷമാണ് അഖിലേഷ് ആക്‌സിലറേറ്ററില്‍ നിന്ന് കാല്‍ എടുത്തത്. 

രാത്രിയായതോടെ രാഖിയുടെ മൃതദേഹത്തില്‍ നിന്നും വസ്ത്രങ്ങള്‍ മാറ്റിയ ശേഷം മുന്‍കൂട്ടി തയ്യാറാക്കിയ കുഴിയില്‍ കുഴിച്ചിടുകയായിരുന്നു. പിന്നീട് വസ്ത്രങ്ങള്‍ വീട്ടുവളപ്പിലിട്ട് കത്തിച്ചുകളയുകയും ചെയ്തു. ഇതിനെല്ലാം താന്‍ സഹായിച്ചുവെന്നും ആദര്‍ശ് പൊലീസിന് മൊഴി നല്‍കി. അഖിലേഷിന്റെ പുതിയതായി പണിയുന്ന വീട്ടുവളപ്പിലായിരുന്നു മൃതദേഹം കുഴിച്ചിട്ടത്. മൃതദേഹത്തില്‍ ഉപ്പ് വിതറിയ ശേഷമായിരുന്നു കുഴിച്ചിട്ടത്. 

ഫോണിലൂടെയാണ് രാഖിയും അഖിലേഷും പ്രണയത്തിലാകുന്നത്. എന്നാല്‍ പിന്നീട് മറ്റൊരു യുവതിയുമായി ഇയാള്‍ പ്രണയത്തിലാവുകയും വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതയായ രാഖി വിവാഹം നടക്കാന്‍ അനുവദിക്കില്ലെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും പൊലീസില്‍ പരാതിപ്പെടുമെന്നും ഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സൈനികനായ അഖിലേഷും സഹോദരന്‍ രാഹുലും സുഹൃത്തായ ആദര്‍ശും ചേര്‍ന്ന്  കൊലനടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com