ഗ്യാസ് സിലിണ്ടർ നൽകാൻ 20 ദിവസം വൈകി; ഏജൻസി 5,000 രൂപ നഷ്ടപരിഹാരം നൽകണം
കൊച്ചി: പാചക വാതക സിലിണ്ടർ നൽകാൻ വൈകിയതിന് ഗ്യാസ് ഏജൻസി ഗാർഹിക ഉപഭോക്താവിന് 5,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ് സംസ്ഥാന കമ്മീഷൻ ഭാഗികമായി ശരിവച്ചു. തുക നിശ്ചിത മാസത്തിനകം നൽകിയില്ലെങ്കിൽ 12 ശതമാനം പലിശയെന്നത് പത്ത് ശതമാനമാക്കി ജില്ലാ ഫോറത്തിന്റെ ഉത്തരവ് ഭേദഗതി ചെയ്തു. ബുക്ക് ചെയ്ത് 48 മണിക്കൂറിനകം നൽകാൻ ശ്രമിക്കണമെന്ന ജില്ലാ ഫോറത്തിന്റെ ഉത്തരവിലെ ഭാഗം സംസ്ഥാന കമ്മീഷൻ റദ്ദാക്കി.
സാധാരണ സാഹചര്യത്തിൽ 48 മണിക്കൂറിനകം നൽകാൻ ശ്രമിക്കണമന്നാണ് വ്യവസ്ഥയെന്നു സംസ്ഥാന കമ്മീഷൻ ചൂണ്ടിക്കാട്ടി. എറണാകുളം ജില്ലയിൽ പിറവത്തെ മരിയ ഫ്ലെയിംസിന്റെ അപ്പീലിലാണ് സംസ്ഥാന കമ്മീഷന്റെ ഉത്തരവ്.
പരാതിക്കാരനായ പിറവം പാഴൂരിലെ ഏലിയാസ് തോമസ് 2011 സെപ്റ്റംബർ എട്ടിന് ബുക്ക് ചെയ്ത സിലിണ്ടർ ഓക്ടോബർ ഒന്നിന് നൽകിയെന്നാണ് അപ്പീലിലെ വാദം. ഒണക്കാലമായതിനാൽ സിലിണ്ടർ ക്ഷാമമുണ്ടായിരുന്നു. ഏജൻസിയിൽ സിലിണ്ടർ എത്താതിരുന്നതാണ് വൈകാൻ കാരണം.
എന്നിട്ടും 20 ദിവസമായപ്പോഴേക്ക് നൽകി. മനപ്പൂർവം താമസം വരുത്തിയിട്ടില്ലെന്നും ബോധിപ്പിച്ചു. എന്നാൽ സിലിണ്ടർ വൈകിയതിനാൽ വീട്ടിലുപയോഗിച്ചിരുന്ന സിലിണ്ടർ തീർന്നിട്ടും ബുക്ക് ചെയ്തത് കിട്ടിയില്ലെന്ന് പരാതിക്കാരൻ ബോധിപ്പിച്ചു. ഇത്രയും വൈകിയത് സേവനത്തിലെ അപര്യാപ്തതയാണെന്നും വാദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ