മൂന്ന് മാസമായി റേഷൻ വാങ്ങിയില്ല; മുൻഗണനാ വിഭാഗത്തിൽ നിന്ന് 70,000 പേർ പുറത്ത്

കഴിഞ്ഞ മൂന്ന് മാസമായി റേഷൻ സാധനങ്ങൾ വാങ്ങാത്ത 70,000 പേരെ മുൻഗണനാ വിഭാഗത്തിൽ നിന്നു പുറത്താക്കി ഭക്ഷ്യവകുപ്പിന്റെ ഉത്തരവ്
മൂന്ന് മാസമായി റേഷൻ വാങ്ങിയില്ല; മുൻഗണനാ വിഭാഗത്തിൽ നിന്ന് 70,000 പേർ പുറത്ത്

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് മാസമായി റേഷൻ സാധനങ്ങൾ വാങ്ങാത്ത 70,000 പേരെ മുൻഗണനാ വിഭാഗത്തിൽ നിന്നു പുറത്താക്കി ഭക്ഷ്യവകുപ്പിന്റെ ഉത്തരവ്. ഒഴിവാക്കിയവർക്കു പരാതി നൽകാൻ അവസരമുണ്ട്. പരാതി വസ്തുതാപരമാണെങ്കിൽ പട്ടികയിൽ നിലനിർത്തും. പട്ടിക ഉടൻ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 

ഒഴിവാക്കപ്പെട്ടവരെ മുൻഗണനേതര പട്ടികയിലേക്കാണു മാറ്റുന്നത്. സ്ഥലത്തില്ലാത്തവർ, അനർഹമായി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടവർ, അതിസമ്പന്നർ എന്നിവരാണു മുൻഗണനാ വിഭാഗം കാർഡ് കൈവശം വച്ചിരിക്കുന്നത്. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നതിനു വേണ്ടി ഒരു ലക്ഷത്തോളം പേർ അപേക്ഷ നൽകിയിട്ടുണ്ട്. ഒഴിവാക്കുന്നവരുടെ സ്ഥാനത്ത് ഇവരെ ഉൾപ്പെടുത്തും. കേന്ദ്രം 154,800 പേരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താനാണ് അനുമതി നൽകിയിരിക്കുന്നത്. 

ഇതിൽ 70000 പേർ സ്ഥിരമായി റേഷൻ സാധനങ്ങൾ വാങ്ങാത്തതിനാൽ ഇവർക്കുള്ള വിഹിതം കുറയ്ക്കുമെന്നു കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു. ആ സാഹചര്യത്തിലാണു വാങ്ങാത്തവരെ ഒഴിവാക്കി അർഹരായവരെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

അതിനിടെ ആധാർ സെർവറിലുണ്ടായ തകരാർ മൂലം സംസ്ഥാനമൊട്ടാകെ ഇന്നലെ റേഷൻ വിതരണം മുടങ്ങി. രാവിലെ 9.30 ന് വിതരണം തടസപ്പെട്ടെങ്കിലും ഉച്ചയോടെ പ്രശ്നം പരിഹരിച്ചതായി ആധാർ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു.

എന്നാൽ അൽപ സമയത്തിനു ശേഷം വീണ്ടും സെർവർ തകരാറിലായി. പിന്നീട് 5.30 നാണു വിതരണം ആരംഭിച്ചത്. റേഷൻ വിതരണം ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ സേവനങ്ങൾക്കും ഈ പ്രതിസന്ധി ഉണ്ടായി. പോർട്ടബിലിറ്റി സംവിധാനം വഴി റേഷൻ വാങ്ങുന്നവരെ ഇതു പൂർണമായും ബാധിച്ചു. ഇത്തരക്കാർക്ക് ആധാർ വഴി മാത്രം റേഷൻ നൽകിയാൽ മതിയെന്നാണു പൊതുവിതരണ വകുപ്പിന്റെ ഉത്തരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com