ഈ വയസ്സുകാലത്ത് എന്നെ ഇനി എന്ത് ബ്ലാക്ക് മെയില്‍ ചെയ്യാന്‍?; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കാനം 

ആലപ്പുഴയില്‍ തനിക്കെതിരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് അത് പൊലീസ് അന്വേഷിക്കുന്നുണ്ട് എന്നായിരുന്നു കാനത്തിന്റെ മറുപടി
ഈ വയസ്സുകാലത്ത് എന്നെ ഇനി എന്ത് ബ്ലാക്ക് മെയില്‍ ചെയ്യാന്‍?; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കാനം 

തിരുവനന്തപുരം: കൊച്ചിയില്‍ ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ, എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പെടെയുളളവര്‍ക്ക് നേരെ ലാത്തിചാര്‍ജ്ജ് നടത്തിയ സംഭവത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് വരട്ടെയെന്ന്  ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  സംഭവങ്ങളെ കുറിച്ച് അന്വേഷിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനല്ല. കളക്ടറാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് വന്നശേഷം തുടര്‍നടപടികളെ കുറിച്ച് ആലോചിക്കാമെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

ഭക്ഷ്യവകുപ്പില്‍ മകന്‍ ക്രമക്കേടുകള്‍ നടത്തി എന്ന ആരോപണങ്ങളെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മകനുണ്ടായിട്ടും അവന് പ്രായപൂര്‍ത്തിയായിട്ടും കുറച്ചുനാളുകളായെന്ന് കാനം പ്രതികരിച്ചു. ഇതുവരെ കേട്ടിട്ടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ഇതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടെന്നും കാനം പറഞ്ഞു. ആലപ്പുഴയില്‍ തനിക്കെതിരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് അത് പൊലീസ് അന്വേഷിക്കുന്നുണ്ട് എന്നായിരുന്നു കാനത്തിന്റെ മറുപടി.

താന്‍ സിപിഎമ്മിന്റെ തടവറയിലാണ് എന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ടല്ലോ എന്ന ചോദ്യങ്ങള്‍ക്ക്, ഉന്നയിച്ചവരോട് തന്നെ ചോദിക്കാന്‍ കാനം പറഞ്ഞു. 'ഞാന്‍ അല്ല എന്ന് എനിക്ക് കൃത്യമായി അറിയാം. അതെല്ലാം നിങ്ങള്‍ കൊടുത്ത കഥയാണ്. എന്നെ ആരെങ്കിലും ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടോ എന്ന ചോദ്യങ്ങള്‍ക്ക് ഈ വയസ്സുകാലത്ത് എന്നെ ഇനി എന്ത് ബ്ലാക്ക് മെയില്‍ ചെയ്യാനാണ്'- കാനം പറഞ്ഞു.

ഭക്ഷ്യവകുപ്പില്‍ കാനം രാജേന്ദ്രന്റെ മകന്‍ ഇടപെട്ടതായി കോണ്‍ഗ്രസ് മുഖപത്രമാണ് ആരോപണം ഉന്നയിച്ചത്.ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനുപിന്നാലെ വിദേശത്തുനിന്ന് എത്തിയ കാനത്തിന്റെ മകന്‍ സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളിലെ സാധനങ്ങള്‍ വാങ്ങുന്നതിന്റെ ഇടനിലക്കാരനായി നിന്ന് ക്രമക്കേടുകള്‍ നടത്തി. കോടിക്കണക്കിന് രൂപ ഇടനിലക്കാര്‍ വഴി കമ്മീഷനായി തട്ടിയെടുത്തെന്നും സംസ്ഥാനത്തെ നിരവധി ഭൂമിയിടപാടുകളില്‍ കാനത്തിന്റെ മകന് പങ്കുണ്ടായിരുന്നെന്നും മുഖപത്രം ആരോപിക്കുന്നു.മകന്റെ അഴിമതിക്കഥകള്‍ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീഷണി മുഴക്കിയതോടെയാണ് കാനം മൗനത്തിലായതെന്നും വാര്‍ത്തയില്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com