കാറില്‍ വെച്ച് കഴുത്തു ഞെരിച്ച് ബോധം കെടുത്തി, വീട്ടിലെത്തിച്ച് കയര്‍ മുറുക്കി മരണം ഉറപ്പിച്ചു; കുറ്റം സമ്മതിച്ച് അഖില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച് ശനിയാഴ്ച രാത്രിയാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്
കാറില്‍ വെച്ച് കഴുത്തു ഞെരിച്ച് ബോധം കെടുത്തി, വീട്ടിലെത്തിച്ച് കയര്‍ മുറുക്കി മരണം ഉറപ്പിച്ചു; കുറ്റം സമ്മതിച്ച് അഖില്‍

തിരുവനന്തപുരം; അമ്പൂരി രാഖി വധക്കേസില്‍ പിടിയിലായ മുഖ്യപ്രതി അഖില്‍ എസ് നായര്‍ കുറ്റം സമ്മതിച്ചു. അഖിലിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പറമ്പില്‍ നിന്നാണ് രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനാണ് രാഖിയേയും കൂട്ടി അഖില്‍ വീട്ടില്‍ എത്തിയത്. എന്നാല്‍ ഇതിന് വഴങ്ങാതെയിരുന്നതോടെ കൊലപ്പെടുത്തുകയായിരുന്നു. കാറില്‍വച്ച് തര്‍ക്കമുണ്ടായപ്പോള്‍ രാഖിയുടെ കഴുത്തുഞെരിച്ചു ബോധംകെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിച്ചു കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കിയതായും അഖില്‍ പൊലീസിനോടു പറഞ്ഞു.
 
തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച് ശനിയാഴ്ച രാത്രിയാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനു വിധേയനാക്കും. ഡല്‍ഹിയില്‍നിന്നാണ് അഖില്‍ തിരുവനന്തപുരത്ത് എത്തിയത്. കീഴടങ്ങാന്‍ എത്തുന്നതായി അഖിലിന്റെ പിതാവ് തന്നെയാണ് പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് വിമാനത്താവളത്തിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
 
കൊലപാതകം നടന്നതിന് ശേഷം ഡല്‍ഹിയിലേക്ക് പോയ അഖില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചെന്നായിരുന്നു പ്രതിയുടെ പിതാവ് നല്‍കിയ വിവരം. എന്നാല്‍ സൈനികനായ അഖില്‍ ജോലിസ്ഥലത്ത് ചെന്നിട്ടില്ലെന്ന് സൈന്യം കൈമാറിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഖിലിനെ പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുലിനെയും പൊലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം- കൊല്ലം അതിര്‍ത്തിയിലെ ഒളിയിടത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. അതിനിടെ അഖിലിന്റെ മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് രാഖിയുടെ വീട്ടുകാര്‍ ആരോപിച്ചു.

ഒരു മാസം മുന്‍പാണ് രാഖിയെ കാണാതാകുന്നത്. ഫോണിലൂടെ പരിചയപ്പെട്ട ഇരുവരും ആറു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. അവരുടെ വിവാഹം കഴിഞ്ഞെന്നും മാസങ്ങളോളും ഒരുമിച്ചു താമസിച്ചിരുന്നു എന്നുമാണ് മൂന്നാം പ്രതിയായ ആദര്‍ശ് പറയുന്നത്. അതിനിടെ അഖിലിന്റെ വീട്ടുകാര്‍ അന്തിയൂര്‍ക്കോണത്തുനിന്ന് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഈ വിവാഹം തടസ്സപ്പെടുത്താന്‍ രാഖി പല രീതിയിലും ശ്രമിച്ചു. അഖിലിനെ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് മൂന്ന് പേരും ചേര്‍ന്ന് രാഖിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. കൊല നടത്താന്‍ മുന്‍പ് പലവട്ടം ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com