ആലപ്പുഴ: ആലപ്പുഴയില്‍ കാനത്തിനെതിരെ പോസ്റ്റര്‍ പതിപ്പിച്ചവരെ ജാമ്യത്തിലിറക്കിയവരെ മുന്ന് പേരെ സിപിഐ സസ്പെന്റ് ചെയ്തു. ലാല്‍ജി, സുധീഷ്, ജോമോന്‍ എന്നിവരെയാണ് പാർട്ടി അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ സസ്പെന്റ് ചെയ്തത്. നേരത്തെ പോസ്റ്റർ ഒട്ടിച്ചവരെയും
സിപിഐ പുറത്താക്കിയിരുന്നു.
എ.ഐ.വൈ.എഫ്. നേതാക്കളായ ജയേഷ്, ഷിജു, കിസാന്‍സഭ നേതാവ് കൃഷ്ണകുമാർ എന്നിവര്‍ക്കെതിരെയാണ് നടപടി. ജയേഷും ഷിജുവും അറസ്റ്റിലായതിന് പിന്നാലെയാണ് നടപടി . ഇവർ കഴിഞ്ഞദിവസം അർദ്ധരാത്രി ആലപ്പുഴ നഗരത്തിൽ പോസ്റ്റർ പതിച്ചതെന്ന് വ്യക്തമായിരുന്നു. ഇതിൽ ജയേഷിന്റെയും ഷിജുവിന്റയും അറസ്റ്റ് ആലപ്പുഴ നോർത്ത് പൊലീസ് രേഖപ്പെടുത്തി. കൃഷ്ണകുമാർ ബംഗളൂരുവിലേക്ക് കടന്നു.
പുന്നപ്രയിൽ നിന്നു വാടകയ്ക്ക് എടുത്ത കാറിലാണ് മൂവരും ആലപ്പുഴ എത്തിയത്. സിപിഐ ജില്ലാ കൗൺസിലിന് മുന്നിലെ മതിലിലും രണ്ടു മാധ്യമ സ്ഥാപനങ്ങൾക്ക് മുന്നിലുമാണ് പോസ്റ്റർ പതിച്ചിരുന്നത്. സിസിടിവിയിൽ പതിഞ്ഞ കാറിന്റെ ദൃശ്യങ്ങൾ ആണ് കേസിലെ പ്രതികളെ പിടിക്കാൻ സഹായകരമായത്. പാർട്ടി ജില്ലാ സെക്രട്ടറി ടി ജെ അഞ്ചലോസിന്റെ പരാതിയിൽ കേരള പൊലീസ് ആക്ട് 120 വകുപ്പ് ചേർത്താണ് അറസ്റ്റ്.
കാനത്തെ മാറ്റൂ, സിപിഐ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്റർ. കൊച്ചിയിൽ എൽദോ എബ്രഹാം എംഎൽഎയെയും ജില്ലാ സെക്രട്ടറി പി രാജുവിനെയും പൊലീസ് മർദിച്ച സംഭവത്തിൽ പോലീസിനെ ന്യായീകരിച്ചുള്ള കാനം രാജേന്ദ്രന്റെ പ്രസ്താവനയാണ് പാർട്ടി നേതാക്കളെ പ്രകോപിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ