പത്തനംതിട്ട: കൃഷ്ണ ജ്വല്ലറിയില്‍ മോഷണം നടത്തിയ കേസില്‍ നാല് പേര്‍ കൂടി പിടിയിലായി. ജ്വല്ലറി ജീവനക്കാരനായ അക്ഷയ് പാട്ടീലിന് പുറമെയാണ് നാല് പേർകൂടി പിടിയിലാകുന്നത്. അക്ഷയ് പാട്ടീലിനെ ഇന്നലെ രാത്രിയോടെ പിടികൂടിയിരുന്നു.
മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള സ്‌കോര്‍പ്പിയോ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന പ്രതികളെ സേലത്ത് വാഹനപരിശോധനയ്ക്കിടെയാണ് പിടികൂടിയത്. അതേസമയം സ്വര്‍ണവും പണവുമായി സംഘത്തിലെ ഒരാള്‍ രക്ഷപ്പെട്ടു. നിതിന്‍ യാധവ് എന്നയാളാണ് രക്ഷപ്പെട്ടത്. ദാദാ സാഹിബ്, ആകാശ്, പ്രകാശ്, ഗണപതി എന്നിവരാണ് പിടിയിലായത്. ഉച്ചയ്ക്ക് ശേഷം പ്രതികളെ കേരള പൊലീസിന് കൈമാറും.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു മോഷണം നടന്നത്. നാല് കിലോ സ്വര്‍ണവും 13 ലക്ഷതോളം രൂപയുമാണ് മോഷ്ടിച്ചത്. ജ്വല്ലറിയിലെ ജീവനക്കാരനായ സന്തോഷിനെ കെട്ടിയിട്ടശേഷമാണ് കവര്‍ച്ച നടത്തിയത്. സാധാരണ ഞായറാഴ്ചകളില്‍ തുറക്കാറില്ലാത്ത ജ്വല്ലറി ഒരു ഉപഭോക്താവ് എത്തുന്നു എന്ന് അറിയിച്ചതിനെത്തുടര്‍ന്ന് രണ്ട് ജീവനക്കാരെത്തി തുറക്കുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ സുരേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ