സര്‍ക്കാരിനു തിരിച്ചടി; ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ഉത്തരവ്

സസ്‌പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ ഉത്തരവ്
സര്‍ക്കാരിനു തിരിച്ചടി; ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ഉത്തരവ്

കൊച്ചി: സസ്‌പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ ഉത്തരവ്. തുടര്‍ച്ചയായ സസ്‌പെന്‍ഷന്‍ നിയമ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

സസ്‌പെന്‍ഷന് എതിരെ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയിലാണ് അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ നടപടി. വിവിധ കാരണങ്ങളുടെ പേരില്‍ സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ നടപടി നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് ജേക്കബ് തോമസ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

പലവിധ കാരണങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ നീട്ടിക്കൊണ്ടുപോവുന്നത് സര്‍വീസ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു വിലയിരുത്തിക്കൊണ്ടാണ് ട്രൈബ്യൂണല്‍, ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടത്. സസ്‌പെന്‍ഷന്‍ നീട്ടിക്കൊണ്ടുപോവുന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനായിട്ടില്ല. അതുകൊണ്ടുതന്നെ അടിയന്തരമായി ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുക്കണം. പൊലീസില്‍ ഒഴിവില്ലെങ്കില്‍ തതുല്യമായ മറ്റു തസ്തികയില്‍ നിയമിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ട ജേക്കബ് തോമസിനെ പിന്നീട് വിവിധ കാരണങ്ങളുടെ പേരില്‍ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഓഖി ദുരന്തം കൈകാര്യം ചെയ്തതിലെ വീഴ്ച ചൂണ്ടിക്കാട്ടിയതിന്, അച്ചടക്ക രാഹിത്യം നടത്തിയെന്ന പേരിലായിരുന്നു ആദ്യ സസ്‌പെന്‍ഷന്‍. പിന്നീട് സര്‍വീസിലിരിക്കെ അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തു. 

അഴിമതിക്കെതിരെ നിലപാടടുത്തതിന്റെ പേരിലാണ് സര്‍ക്കാര്‍ തനിക്കെതിരെ തിരിഞ്ഞതെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com