ഉത്തരക്കടലാസുകള്‍ തൂക്കിവില്‍ക്കാന്‍ തിരക്കിട്ട നീക്കവുമായി കേരള യൂണിവേഴ്‌സിറ്റി; പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് കണ്ടുപിടിക്കാതിരിക്കാനെന്ന് ആക്ഷേപം

യൂണിവേഴ്‌സിറ്റി കോളെജിലെ കുത്തു കേസ് പ്രതികള്‍ എഴുതിയ ബിഎ പരീക്ഷയുടെ പേപ്പറുകളും ഇതില്‍ ഉള്‍പ്പെടും
ഉത്തരക്കടലാസുകള്‍ തൂക്കിവില്‍ക്കാന്‍ തിരക്കിട്ട നീക്കവുമായി കേരള യൂണിവേഴ്‌സിറ്റി; പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് കണ്ടുപിടിക്കാതിരിക്കാനെന്ന് ആക്ഷേപം

തിരുവനന്തപുരം; യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസിന് പിന്നാലെ പരീക്ഷ നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന് സംശയം ബലപ്പെടുന്നതിനിടെ കേരള സര്‍വകലാശാലയിലെ ഉത്തരക്കടലാസുകള്‍ തൂക്കി വില്‍ക്കാന്‍ തിരക്കിട്ട നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. സര്‍വകലാശാലാ പരീക്ഷാവിഭാഗമാണ് സര്‍വകലാശാലയില്‍ സൂക്ഷിച്ചിരിക്കുന്ന ബിഎ പരീക്ഷയുടെ ഉള്‍പ്പടെയുള്ള ഉത്തരക്കടലാസുകള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്. യൂണിവേഴ്‌സിറ്റി കോളജിലെ കുത്തു കേസ് പ്രതികള്‍ എഴുതിയ ബിഎ പരീക്ഷയുടെ പേപ്പറുകളും ഇതില്‍ ഉള്‍പ്പെടും. 

ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉപയോഗിക്കാത്ത ഉത്തരക്കടലാസുകള്‍ പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ എഴുതിയ ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനിടെയാണ് സര്‍വകലാശാലയിലെ മുഴുവന്‍ പേപ്പറുകളും വില്‍ക്കാനുള്ള നീക്കം നടക്കുന്നത്. ആരോപണവിധേയരുടെ കയ്യെഴുത്ത് ഒത്തു നോക്കുന്നതിനും മറ്റും ഉത്തരക്കടലാസ് ആവശ്യമാണ്. 

യൂണിവേഴ്‌സിറ്റി കോളജിലെ പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടും സര്‍വകലാശാലയില്‍ സൂക്ഷിച്ചിരിക്കുന്ന ഉത്തരക്കടലാസുകളുടെ വില്‍പന തടയുന്നതിനുള്ള  നിര്‍ദേശമൊന്നും സര്‍വകലാശാലാ അധികൃതര്‍ പരീക്ഷാ വിഭാഗത്തിനു നല്‍കിയിട്ടില്ല. ഉത്തരക്കടലാസ് ലഭിക്കാതെ വന്നാല്‍ ഇത് അന്വേഷണത്തെ ബാധിക്കും. ക്രമക്കേട് പുറത്തുവരാതിരിക്കാനായാണ് ഉത്തരക്കടലാസ് വില്‍ക്കാന്‍ നീക്കം നടക്കുന്നതെന്നും ആരോപണമുണ്ട്. പരീക്ഷാ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്ന സമിതിയും ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com