എല്ലാ സ്‌കൂള്‍ പരീക്ഷകളും രാവിലെയാക്കണം, പറ്റില്ലെങ്കില്‍ വൈകുന്നേരം നടത്തണം; സര്‍ക്കാരിനോട് ബാലവകാശ കമ്മീഷന്‍

എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ രാവിലെയാക്കുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് തൊട്ടുമുമ്പ് പ്രാര്‍ത്ഥിക്കുന്ന വിദ്യാര്‍ത്ഥികള്‍/ ചിത്രം: എക്‌സ്പ്രസ്
എസ്എസ്എല്‍സി പരീക്ഷയ്ക്ക് തൊട്ടുമുമ്പ് പ്രാര്‍ത്ഥിക്കുന്ന വിദ്യാര്‍ത്ഥികള്‍/ ചിത്രം: എക്‌സ്പ്രസ്

തിരുവനന്തപുരം: എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ രാവിലെയാക്കുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പരീക്ഷ നടക്കുന്ന മാര്‍ച്ച്,ഏപ്രില്‍ മാസങ്ങളിലെ സംസ്ഥാനത്തെ കനത്ത ചൂട് കണക്കിലെടുത്താണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 

ഒന്നുമുതല്‍ പ്ലസ്ടുവരെയുള്ള എല്ലാ സ്‌കൂള്‍ പരീക്ഷകളും രാവിലെയാക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. എല്ലാ പരീക്ഷകളും രാവിലെ നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കില്‍ വൈകുന്നേരങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് അധികൃതര്‍ ചിന്തിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. 

എല്ലാ സ്‌കൂളുകളും മതിയായ വായു സഞ്ചാരമുള്ള മുറികളിലാണ് പരീക്ഷകള്‍ നടത്തുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. കുട്ടികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കണം. പരീക്ഷയ്ക്ക് മുമ്പോ ശേഷമോ കുട്ടികള്‍ വെയിലുകൊള്ളുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം- ഉത്തരവില്‍ പറയുന്നു. നല്ല കാലാവസ്ഥയില്‍ പരീക്ഷയെഴുതുന്നത് കുട്ടികളുടെ പ്രകടനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് ബാലവകാശ കമ്മീഷന്റെ നിരീക്ഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com