തിരുവനന്തപുരം: രാഖിയുടെ മൃതദേഹം കുഴിച്ചിട്ട കുഴി വെട്ടാന്‍ പ്രതികളുടെ അച്ഛന്‍ രാജപ്പന്‍ നായരും ഒപ്പമുണ്ടായതായി തെളിവിടുപ്പിനിടയില്‍ സമീപവാസി പൊലീസിനോട് പറഞ്ഞു. ഇക്കഴിഞ്ഞ പത്തൊന്‍പതിന് തൊഴിലുറപ്പ് പണിക്ക് പോകുന്നതിനിടെ രാഹുലിനും അഖിലിനുമൊപ്പം കുഴിയെടുക്കാന്‍ രാജപ്പന്‍ നായര്‍ സഹായിക്കുന്നത് കണ്ടതെന്നാണഅ ഇയാള്‍ പറഞ്ഞത്. മുന്‍പും ഇയാള്‍ പൊലീസിനോട് നാട്ടുകാരോടും താന്‍ കണ്ട വിവരം പറഞ്ഞിരുന്നു.
എന്തിനാണ് വലിയ കുഴിയെന്നു ചോദിച്ചപ്പോള്‍ മരം നടാന്‍ വേണ്ടിയെന്നാണ് പറഞ്ഞത്. പിന്നെ അവിടെ കവുങ്ങിന്‍ തൈ നട്ടിരിക്കുന്നതാണ് കണ്ടത്.പുരയിടത്തിന്റെ അതിര്‍ത്തിക്കരികിലായി നിര്‍മ്മിച്ച ഈ കുഴിയില്‍ നിന്നാണ് പിന്നിട് രാഖിയുടെ മുൃതേഹം കണ്ടെത്തിയത്.
മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് രാഖിയെ വധിച്ചതെന്ന് തെളിയിക്കുന്നതാണ് പുരയിടത്തിന്റെ കോണില്‍ വെട്ടിയ കുഴിയെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കൊപ്പം പിതാവും ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന വാദത്തില്‍ നാട്ടുകാര്‍ ഉറച്ചുനില്‍ക്കുകയാണ്. രാഖിയുടെ മൃതദേഹം കണ്ടെടുക്കുമ്പോള്‍ ഇയാള്‍ വീട്ടിലില്ലെന്നും ആരോപണമുണ്ട്.
മുഖ്യപ്രതി അഖിലിനെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുക്കുന്നിതിനിടെ നാട്ടുകാര്‍ രോഷാകുലരായിരുന്നു. അഖിലിന്റെ ബന്ധുക്കളില്‍ ചിലര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നും അവരെയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.അന്വേഷണം തുടരുകയാണെന്നും ആരോപണം പരിഗണിക്കാമെന്നും പൊലീസ് പറഞ്ഞെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പൊലീസ് ഇവരെ ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. സമരക്കാരില്‍ ചിലര്‍ കമ്പുകളും കല്ലുകളും വലിച്ചെറിഞ്ഞത് പ്രതിക്കൊപ്പമുണ്ടായിരുന്ന പൊലീസുകാരുടെ പുറത്താണ് പതിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് തൊണ്ടി മുതലുകള്‍ കണ്ടെടുക്കുന്നത് ഒഴിവാക്കി പൊലീസ് മടങ്ങി.
അഖിലിന്റെ കാറില്‍ രാഖി കയറിയ നെയ്യാറ്റിന്‍കര അക്ഷയ കോംപ്ലക്‌സിനു മുന്നിലും, മരണം ഉറപ്പാക്കിയ നിര്‍മാണത്തിലുള്ള വീട്ടുമുറ്റത്തും, മൃതദേഹം കുഴിച്ചുമൂടിയ പറമ്പിലുമാണ് തെളിവെടുപ്പ് നടത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ