ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധന: അവസാന നിമിഷം ആശുപത്രി മാറ്റി

ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ ശേഖരിക്കുന്ന ആശുപത്രി മാറ്റി
ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധന: അവസാന നിമിഷം ആശുപത്രി മാറ്റി

മുംബൈ: ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ ശേഖരിക്കുന്ന ആശുപത്രി മാറ്റി. ജുഹുവിലെ ഡോ ആര്‍എന്‍ കൂപ്പര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നാണ് പരിശോധന മാറ്റിയിരിക്കുന്നത്. ബൈക്കുളയിലെ ജെജെ ആശുപത്രിയിലാകും ബിനോയി  കോടിയേരിയുടെ രക്തസാമ്പിള്‍ ശേഖരിക്കുകയെന്ന് ഓഷിവാര പൊലീസ് അറിയിച്ചു. 

എന്തുകൊണ്ടാണ് രക്തസാമ്പിള്‍ ശേഖരിക്കുന്ന ആശുപത്രിയില്‍ അവസാനനിമിഷം മാറ്റംവരുത്തിയതെന്ന കാര്യത്തില്‍ പൊലീസ് കൃത്യമായ വിവരം നല്‍കിയിട്ടില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയി കോടിയേരിയുടെ രക്തസാമ്പിള്‍ ശേഖരിക്കുക. 

പൊലീസ് നിര്‍ദേശപ്രകാരം ചൊവ്വാഴ്ച തന്നെ ബിനോയി കോടിയേരി ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാകണമെന്ന് ബോംബെ ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. പരിശോധനാഫലം രഹസ്യരേഖയായി ഹൈക്കോടതി റജിസ്ട്രാര്‍ക്കു കൈമാറണം. ബിനോയിയുടെ ഹര്‍ജി ഓഗസ്റ്റ് 26ലേക്കു മാറ്റി. അതിനിടെ, ബിനോയിയും യുവതിയും കുട്ടിയും ചേര്‍ന്നുള്ള ചിത്രങ്ങളടക്കം പുതിയ തെളിവുകളുമായി പരാതിക്കാരി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

സത്യം പുറത്തുവരണമെന്നാണ് ആഗ്രഹമെന്നും രക്തസാംപിള്‍ നല്‍കുമെന്നും ബിനോയിയുടെ അഭിഭാഷകന്‍ ശിരീഷ് ഗുപ്ത കോടതിയെ അറിയിച്ചു. യുവതിയുടെ വക്കീല്‍ നോട്ടീസ്, പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയിട്ടുള്ള പരാതി എന്നിവയിലെ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയും കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചുമാണ് ബിനോയ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍, യുവതിക്കു മറാഠി അറിയില്ലാത്തതിനാല്‍ വിവരങ്ങള്‍ നല്‍കിയതിലോ, രേഖപ്പെടുത്തിയതിലോ പാകപ്പിഴ കടന്നുകൂടിയിട്ടുണ്ടോ എന്നു വ്യക്തമല്ലെന്നും മണിക്കൂറുകള്‍ ചോദ്യം ചെയ്തതിനു ശേഷം ജൂണ്‍ 13 അര്‍ധരാത്രിയാണ് ഓഷിവാര പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതെന്നും പരാതിക്കാരിയുടെ അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ വിശദീകരിച്ചു. അതിനാല്‍, മേയ് 24നു പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതി തങ്ങളുടെ നിലപാടായി പരിഗണിക്കണമെന്നും  കോടതിയോട് അഭ്യര്‍ഥിച്ചു. ജാമ്യവ്യവസ്ഥയുടെ ഭാഗമായി ഇന്നലെ ഓഷിവാര സ്‌റ്റേഷനില്‍ എത്തി ബിനോയ് ഒപ്പിട്ടു. വ്യവസ്ഥപ്രകാരം ഒപ്പിടേണ്ട നാലാഴ്ച ഇന്നലെ പൂര്‍ത്തിയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com