ചാരുംമൂട്; ജീവനക്കാരിയുടെ വിരമിക്കൽ ചടങ്ങിനിടെ ഗുരുതര പരിക്കേറ്റെത്തിയ രോഗിയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ആലപ്പുഴ ചുനക്കര കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം. അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് വീണ് മുഖത്ത് പരിക്കേറ്റെത്തിയ താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി പീറ്റേഴ്‌സ് വില്ലയില്‍ ജോസാണ് ചികിത്സ കിട്ടാതെ മടങ്ങേണ്ടിവന്നത്. ഡോക്ടർമാരും മറ്റ് ജീവനക്കാരും ആശുപത്രിയിൽ ഉണ്ടായിരുന്നെങ്കിലും ചടങ്ങിൽ പങ്കെടുക്കാനുള്ള ധൃതിയിലായിരുന്നു എന്നാണ് രോഗിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.
രോഗിയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഡോക്ടർമാരും ജീവനക്കാരും ഉണ്ടായിരുന്നു. ഡോക്ടര്‍ രോഗിയെ കണ്ടയുടനെ ഇന്‍ജക്ഷന്‍ എടുക്കാനും പാരസെറ്റാമോള്‍ ഗുളിക നല്‍കാന്‍ എഴുതിയ ശേഷം പുറത്തേക്ക് പോകുകയായിരുന്നു. എന്നാല്‍ രോഗിക്ക് വേണ്ട പ്രാഥമിക ചികിത്സ നല്‍കാന്‍ ജീവനക്കാര്‍ ആരും എത്തിയില്ല. ജീവനക്കാര്‍ ഒന്നടങ്കം പുറത്ത് ജീവനക്കാരിയുടെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നുവെന്നാണ് വീട്ടുകാരുടെ പരാതി.
ഏറെ കാത്ത് നിന്ന ശേഷം രോഗിയെ കായംകുളം ഗവ ആശുപത്രിയില്‍ എത്തിക്കുകയും, അവിടെ നിന്നും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിയെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ