പറവൂർ : വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ റൂറൽ എസ് പി ആയിരുന്ന എ വി ജോർജ് കുറ്റക്കാരൻ തന്നെയെന്ന് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ അമ്മ ശ്യാമള. ജോർജിനെ കുറ്റവിമുക്തനാക്കിയതും ഇപ്പോൾ ഡിഐജി പദവി നൽകുമെന്ന റിപ്പോർട്ടുകൾ നിരാശപ്പെടുത്തുന്നതാണെന്നും ഇതാണോ നീതിയെന്നും അവർ ചോദിക്കുന്നു.
വരാപ്പുഴയിൽ വച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്ത ശ്രീജിത്ത് ക്രൂരമായ മർദ്ദനമേറ്റാണ് കൊല്ലപ്പെട്ടത്. റൂറൽ എസ് പി ആയിരുന്ന ജോർജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ടൈഗര്‍ ഫോഴ്സിലെ പൊലീസുകാര്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു ആരോപണം. ഇതേത്തുടർന്നായിരുന്നു ജോർജിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. എന്നാൽ ജോർജിന് സംഭവവുമായി ബന്ധമില്ലെന്ന ക്രൈം ബ്രാഞ്ചിന്റെയും ഡിജിപിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പിന്നീട് കുറ്റവിമുക്തനാക്കുകയായിരുന്നു.
വകുപ്പ് തല അന്വേഷണത്തിൽ , കേസിൽ ജോർജിന് നേരിട്ട് ബന്ധമില്ലെന്നും വെറും സാക്ഷി മാത്രമാണ് എന്നുമായിരുന്നു കണ്ടെത്തൽ. ഇതോടെ സസ്പെൻഷൻ റദ്ദാക്കി കോഴിക്കോട് കമ്മീഷണറായി ജോർജിന് നിയമനം നൽകി. ഇതിന് പിന്നാലെയാണ് ഡിഐജിയായി സ്ഥാനക്കയറ്റം നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ