സുരേഷിനെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; മുരളീധരന്‍ മന്ത്രിയായതില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു; വിശദീകരണവുമായി ബിജെപി 

വി മുരളീധരന്റെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷിന് എതിരായുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ബിജെപി ജില്ലാ കമ്മിറ്റി
സുരേഷിനെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; മുരളീധരന്‍ മന്ത്രിയായതില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു; വിശദീകരണവുമായി ബിജെപി 

തിരുവനന്തപുരം: വി മുരളീധരന്റെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷിന് എതിരായുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ബിജെപി ജില്ലാ കമ്മിറ്റി. മുരളീധരന്‍ മന്ത്രിയായതിന്റെ ആഘോഷപരിപാടികളില്‍ നിന്നും ബിജെപി ജില്ലാ കമ്മിറ്റിയും എസ് സുരേഷും വിട്ടുനിന്നു എന്ന പ്രചാരണം ശരിയല്ല. ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 500ല്‍പരം സ്ഥലങ്ങളില്‍ ആഹ്ലാദപ്രകടനങ്ങളും മധുര വിതരണവും വാഹനറാലികളും നടന്നിരുന്നുവെന്ന് ബിജെപിയുടെ തിരുവനന്തപുരം ജില്ലാ മീഡിയ കണ്‍വീനര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന്റെ മുന്നില്‍ ജില്ലാ കമ്മിറ്റി നേരിട്ട് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് സുരേഷും, ഒ രാജഗോപാല്‍ എംഎല്‍എയും പ്രസംഗിച്ചു. അതിന് മുന്‍പ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ആഘോഷപരിപാടിയില്‍ ആമുഖ പ്രസംഗം നടത്തിയത് എസ് സുരേഷാണ്. ജില്ലാ പ്രസിഡന്റ് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നുളള ആരോപണവും വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. കോള്‍ സെന്റുകളുടെ പ്രവര്‍ത്തനം പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിയന്ത്രണത്തിലായിരുന്നു. അതിന് ജില്ലാ കമ്മിറ്റിക്ക് യാതൊരു പങ്കുമില്ലായിരുന്നു. 1986ല്‍ എബിവിപി പ്രവര്‍ത്തകനായ കാലഘട്ടം മുതല്‍ എസ് സുരേഷിന്റെ സംഘടനാപ്രവര്‍ത്തനത്തിലെ മാര്‍ഗ്ഗദര്‍ശിയാണ് മുരളീധരന്‍. മുരളീധരന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് എസ് സുരേഷിനെ ജില്ലാ പ്രസിഡന്റായി നാമനിര്‍ദേശം ചെയ്യുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറുന്നതിന് മുന്‍പ് പാര്‍ലമെന്റ് എംപിയെയും ജയിപ്പിക്കണമെന്നുളള സംഘടനാ താത്പര്യമാണ് ക്രോസ് വോട്ടും ചില അടിയൊഴുക്കുകളും നടക്കാതെവന്നത്. പരാജയത്തെ സംബന്ധിച്ച് ബൂത്ത്് തലത്തില്‍ വസ്തുനിഷ്ഠമായ വിലയിരുത്തലുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒ രാജഗോപാല്‍ എംഎല്‍എ ആയതും, തിരുവനന്തപുരം നഗരത്തില്‍ 35 കൗണ്‍സിലര്‍മാരുമായി ബിജെപി പ്രതിപക്ഷ കക്ഷിയായതും സുരേഷ് ജില്ലാ പ്രസിഡന്റ് ആയിരിക്കുന്ന കാലത്താണെന്നും പ്രസ്താവനയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com