കാന്‍സര്‍ ചികിത്സയ്ക്ക് ഇനി 'പ്രോട്ടോക്കോള്‍'; അടുത്തയാഴ്ച പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യമന്ത്രി

കാന്‍സര്‍ രോഗത്തിന് ചികിത്സ നിശ്ചയിക്കുന്നത് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കുമെന്നും  കെ കെ ശൈലജ
കാന്‍സര്‍ ചികിത്സയ്ക്ക് ഇനി 'പ്രോട്ടോക്കോള്‍'; അടുത്തയാഴ്ച പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യമന്ത്രി

കോട്ടയം: കാന്‍സര്‍ ചികിത്സയ്ക്കുളള നടപടിക്രമം വിശദമാക്കുന്ന കാന്‍സര്‍ പ്രോട്ടോക്കോള്‍ അടുത്തയാഴ്ച പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതോടെ കാന്‍സര്‍ രോഗത്തിന് ചികിത്സ നിശ്ചയിക്കുന്നത് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കുമെന്നും  കെ കെ ശൈലജ പറഞ്ഞു. കാന്‍സര്‍ രോഗമില്ലാത്ത യുവതിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ കീമോ തെറാപ്പി ചികിത്സ നല്‍കിയതുമായി ബന്ധപ്പെട്ട വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.  സംഭവത്തില്‍ മന്ത്രി മെഡിക്കല്‍ കോളേജ് അധികൃതരോട് റിപ്പോര്‍ട്ട് തേടി.

അറിഞ്ഞത് സ്വകാര്യ ലാബില്‍ പരിശോധിച്ചതിന് ശേഷമാണ് കീമോ തുടങ്ങിയത് എന്നാണ്. പൂര്‍ണ റിപ്പോര്‍ട്ട് വന്നാലെ അന്വേഷിക്കാന്‍ സാധിക്കുള്ളു. പേരുകേട്ട ലാബുകളാണെങ്കില്‍ പോലും സ്വകാര്യ ലാബുകളെ ആശ്രയിക്കരുതെന്നും മന്ത്രി പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതര ചികിത്സാപിഴവ് സംഭവിച്ചതായുളള വാര്‍ത്തയാണ് ഇന്ന് പുറത്തുവന്നത്.കാന്‍സര്‍ സ്ഥിരീകരിക്കുന്നതിന് മുന്‍പ് ആലപ്പുഴ കുടശനാട് സ്വദേശി രജനിക്ക് കീമോതെറാപ്പി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.സ്വകാര്യ ലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചികില്‍സയുടെ പാര്‍ശ്വഫലങ്ങള്‍ നേരിടുകയാണ് രജനി. മെഡിക്കല്‍ കോളജ് ലാബിലും ആര്‍സിസിയിലും നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കാന്‍സര്‍ ഇല്ലെന്നു തെളിഞ്ഞു.അധികൃതരുടെ ഭാഗത്തുനിന്നും ലാബുകളുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് രജനിയും കുടുംബവും.

മാറിടത്തിലെ ഇല്ലാത്ത കാന്‍സറിന്റെ പേരില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ ചികില്‍സയുടെ പാര്‍ശ്വഫലങ്ങള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ് രജനി.മാറിടത്തില്‍ കണ്ടെത്തിയ മുഴ കാന്‍സറാണെന്ന സംശയത്തെ തുടര്‍ന്നു കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്. ഇതിന്റെ പ്രതിഫലനം അവരുടെ മുഖത്തും ശരീരത്തിലും കാണാം.ഒറ്റത്തവണമാത്രം ചെയ്ത കീമോതെറാപ്പിക്കു പിന്നാലെ മുടിയെല്ലാം നഷ്ടപ്പെട്ടു. ശരീരമാസകലം കരുവാളിപ്പും അസ്വസ്ഥതകളും.

പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലേക്കും നല്‍കി. ഒരാഴ്ചക്കുള്ളില്‍ ലഭിച്ച, കാന്‍സറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ചികില്‍സ ആരംഭിക്കുകയും കീമോതെറാപ്പിക്കു നിര്‍ദേശിക്കുകയും ചെയ്തു. ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാന്‍സറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. 

വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബില്‍ നല്‍കിയ സാംപിളും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബില്‍ പരിശോധിച്ചെങ്കിലും കാന്‍സര്‍ കണ്ടെത്താനായില്ല. ഇതോടെ സാംപിളുകള്‍ തിരുവനന്തപുരം ആര്‍സിസിയില്‍ എത്തിച്ചും പരിശോധന നടത്തി.കാന്‍സര്‍ കണ്ടെത്താനാകാതിരുന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com