'ലക്ഷ്മിയുടെ ബാഗില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണാഭരണങ്ങളും ആരുടേത് ?; ഹോട്ടല്‍ റൂം രാത്രി തന്നെ ഒഴിയാന്‍ തീരുമാനിച്ചതാര് ?'; ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയങ്ങളുയര്‍ത്തി ബന്ധു

ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും തമ്മില്‍ ദാമ്പത്യപ്രശ്‌നങ്ങളുണ്ടായിരുന്നു. വിവാഹമോചനത്തിന്റെ പടിവാതില്‍ക്കല്‍ വരെ എത്തിയിരുന്നു
'ലക്ഷ്മിയുടെ ബാഗില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണാഭരണങ്ങളും ആരുടേത് ?; ഹോട്ടല്‍ റൂം രാത്രി തന്നെ ഒഴിയാന്‍ തീരുമാനിച്ചതാര് ?'; ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയങ്ങളുയര്‍ത്തി ബന്ധു


തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ഭാര്യ ലക്ഷ്മിയെയും സംശയമനയില്‍ നിര്‍ത്തി ബന്ധുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബാലഭാസ്‌കറിന്റെ ബന്ധുവും സുഹൃത്തുമായ പ്രിയ വേണുഗോപാലുമാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പിയും വിഷ്ണുവുമായി ലക്ഷ്മിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പ്രിയ ആരോപിക്കുന്നു. 

പ്രകാശ് തമ്പിയും വിഷ്ണുവുമായി ബാലഭാസ്‌കറിന് സൗഹൃദമില്ലെന്നും ചില പരിപാടികളില്‍ സഹകരിച്ചിട്ടുള്ളതല്ലാതെ മറ്റു ബന്ധമില്ലെന്നുമായിരുന്നു ലക്ഷ്മി ഫെയ്‌സ്ബുക്കിലൂടെ നടത്തിയ വിശദീകരണം. എന്നാല്‍ പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്‌കറിന്റെ സംഗീത ട്രൂപ്പിന്റെ മാനേജര്‍മാരായിരുന്നുവെന്നും, ഒരാള്‍ പ്രോഗ്രാം കാര്യങ്ങളും മറ്റേയാള്‍ സാമ്പത്തികകാര്യങ്ങളും നോക്കിയിരുന്നതായി ബാലഭാസ്‌കറിന്റെ പിതാവ് കെ സി ഉണ്ണി ഇന്നലെ വ്യക്തമാക്കിയിരുന്നു.

ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും തമ്മില്‍ ദാമ്പത്യപ്രശ്‌നങ്ങളുണ്ടായിരുന്നു. വിവാഹമോചനത്തിന്റെ പടിവാതില്‍ക്കല്‍ വരെ എത്തിയിരുന്നുവെന്നും പ്രിയ വേണുഗോപാല്‍ വെളിപ്പെടുത്തുന്നു. ലക്ഷ്മിയുടെ യാത്രകള്‍ സംശയാസ്പദമാണെന്നും, ബാലഭാസ്‌കര്‍ ആശുപത്രിയില്‍ വെച്ചു മരിച്ച അന്ന് നിയന്ത്രണങ്ങള്‍ മറികടന്ന് ഒരു വ്യക്തി നടത്തിയ സന്ദര്‍ശനം ദുരൂഹമാണെന്നും പ്രിയ ആരോപിക്കുന്നു. 

അപകടം നടന്ന അന്ന് ലക്ഷ്മിയുടെ ബാഗില്‍ ഉണ്ടായിരുന്ന കുറെയധികം പണവും സ്വര്‍ണാഭരണങ്ങളും ആരുടേത്, എവിടെ നിന്ന്? സ്വന്തമെങ്കില്‍ ഒരു ദിവസത്തെ യാത്രക്ക് ഇത്രയധികം എന്തിനു കൊണ്ട് പോയി? ഈ സ്വര്‍ണത്തിനു ഇപ്പോഴത്തെ ഈ കള്ളക്കടത്തു കേസുമായി ബന്ധമുണ്ടോ? ബാലു പരിപാടികള്‍ക്ക് വിദേശങ്ങളില്‍ പോകുമ്പോള്‍ പ്രത്യേകിച്ചും, ലക്ഷ്മി പലതവണ വിഷ്ണുവിനോടൊപ്പവും ലതയോടൊപ്പവും, തിരുവനന്തപുരത്തു നിന്ന് യാത്രകള്‍ നടത്തിയിരുന്നതുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളും പ്രിയ വേണുഗോപാല്‍ ഉയര്‍ത്തുന്നു.

പ്രിയ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഉയര്‍ത്തുന്ന സംശയങ്ങള്‍ ഇവയാണ്. 

1. എല്ലാ ഡോക്ടര്‍മാരോടും അപേക്ഷിച്ചിട്ടു ഒടുവില്‍ പൂര്‍ണ നിയന്ത്രണം വരുത്തിയ അന്ന് മറ്റേതോ വഴിയിലൂടെ ബാലുവിനെ ഒടുവില്‍ കണ്ടത് ആര്? ആ വ്യക്തി എന്തെങ്കിലും അരുതാത്തത് പറഞ്ഞിട്ടാണോ അതുവരെ നോര്‍മല്‍ ആയിരുന്ന ബാലുച്ചേട്ടന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്?

2. ബാലുവിന്റെ മരണം സംഭവിക്കുന്നതിന്റെ അന്ന് പകല്‍ അവിടെയുണ്ടായിരുന്ന ആ സ്ത്രീ (പാലക്കാട് പൂന്തോട്ടം  ലത)രാത്രിയോടെ സ്ഥലം വിട്ടത് എന്തിനു?

3. ബാലുവിന്റെ മാനേജര്‍മാരെ ഉള്‍പ്പടെ തന്റെ നിയന്ത്രണത്തിലാക്കിയ ആ സ്ത്രീയുടെ ഉദ്ദേശങ്ങള്‍ എന്തായിരുന്നു ?

4. പോസ്റ്റ് മോര്‍ട്ടത്തിന് വേണ്ടി ബാലുവിന്റെ ആധാര്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ വിഷ്ണുവും തമ്പിയും കുടുംബത്തിന് അത് നല്‍കാത്തതെന്തുകൊണ്ട്?

5. പോലീസ് രേഖകള്‍ അച്ഛന് കൈമാറണം എന്ന് പറഞ്ഞിട്ടും അതും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ഒന്നും കൈമാറാത്തതെന്തുകൊണ്ട്?

6. ബാലുവിന്റെയും ഭാര്യയുടെയും മകളുടെയും ഈ അവസ്ഥയ്ക്ക് കാരണമായ അപകടം ആദ്യമറിഞ്ഞതും കുടുംബത്തെ അറിയിച്ചതും ആര് ?

7. മേല്‍പ്പറഞ്ഞ സ്ത്രീയുടെ അടുത്ത ബന്ധുവാണ് (സഹോദരന്റെ മകന്‍) ആണ് കാറോടിച്ച അര്‍ജുന്‍ എന്നത് ചര്‍ച്ചയാവാത്തതു എന്തുകൊണ്ട്?

8. ആ യാത്ര മകള്‍ക്കു വേണ്ടിയുള്ള വഴിപാടിനെന്ന പേരില്‍ ആക്കി തീര്‍ത്തതും, ലക്ഷ്മിക്ക് മാസമുറ ആയിരുന്നതിനാല്‍ ക്ഷേത്രത്തില്‍ പോകാന്‍ പോലും കഴിഞ്ഞിരുന്നില്ല എന്നത് പറയാത്തതും, ഹോട്ടലില്‍ എടുത്ത റൂം ഒഴിഞ്ഞു രാത്രി തന്നെ തിരിക്കണം എന്ന് തീരുമാനിച്ചതും ആര്? 

9. ലക്ഷ്മിയുടെ ബാഗില്‍ അന്ന് ഉണ്ടായിരുന്ന കുറെയധികം പണവും സ്വര്‍ണാഭരണങ്ങളും ആരുടേത്, എവിടെ നിന്ന്? സ്വന്തമെങ്കില്‍ ഒരു ദിവസത്തെ യാത്രക്ക് ഇത്രയധികം എന്തിനു കൊണ്ട് പോയി? ഈ സ്വര്‍ണത്തിനു ഇപ്പോഴത്തെ ഈ കള്ളക്കടത്തു കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ? ബാലു പരിപാടികള്‍ക്ക് വിദേശങ്ങളില്‍ പോകുമ്പോള്‍ പ്രത്യേകിച്ചും, ലക്ഷ്മി പലതവണ വിഷ്ണുവിനോടൊപ്പവും ലതയോടൊപ്പവും, തിരുവനന്തപുരത്തു നിന്ന് യാത്രകള്‍ നടത്തിയിരുന്നതുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടോ?

10 പരുക്കുകളുടെയും പൊട്ടലുകളുടെയും സ്വഭാവം വച്ച് ഡോക്ടര്‍ തന്നെ കൃത്യമായി സാധ്യതകള്‍ ചൂണ്ടിക്കാണിക്കുമ്പോഴും ബാലു ആണ് വണ്ടിയോടിച്ചതു എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതാര്? 

11 അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്താതെ പോയത് ആരുടെ ശ്രമഫലമായാണ്?

12 ഓര്‍മയും ബോധവും തിരിച്ചു കിട്ടിയ ലക്ഷ്മിയെ കണ്ട ബാലുവിന്റെ ബന്ധുക്കളോട് കാണാന്‍ താല്‍പ്പര്യമില്ല എന്ന മട്ടില്‍ ലക്ഷ്മി ഉണര്‍ന്നു നോക്കിയിട്ടും വീണ്ടും ഉറക്കം നടിച്ചതെന്തുകൊണ്ട്?

13 . ബാലുവിന് വേണ്ടി സന്ദര്‍ശക നിയന്ത്രണം കൊണ്ടുവരാന്‍ കഷ്ടപ്പെടേണ്ടി വന്ന കുടുംബത്തിന് ഇന്ന് ലക്ഷ്മിയെ കാണാന്‍ അനുവാദമില്ല എന്ന അവസ്ഥ കൊണ്ട് വന്നതാര്?

14 ബാലുവിന്റെ മരണശേഷം ബലിക്രിയകള്‍ക്കു പോലും ബാലുവിന്റെ രക്തബന്ധുക്കളെ വീട്ടില്‍ കയറ്റാത്തതു എന്ത് കൊണ്ട്?

15 ബാലുവിന്റെ ലക്ഷങ്ങള്‍ വിലയുള്ള വയലിനുകള്‍ ബാലുവിന്റെ അമ്മയോടോ ഗുരുവിനോടോ പോലും ചോദിക്കാതെ വില്‍ക്കാന്‍ തീരുമാനിച്ചതാര്? 

16 വിഷ്ണുവിനെയും തമ്പിയെയും ചുരുക്കം ചില പ്രോഗ്രാമുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പരിചയം മാത്രം, അടുപ്പമില്ല എന്ന മട്ടില്‍ ലക്ഷ്മി ഫേസ്ബുക് പോസ്റ്റ് ഇട്ടെങ്കിലും, ബാലുവിന്റെ ബെന്‍സ് കാര്‍, ഫോണ്‍, എടിഎം കാര്‍ഡുകള്‍ ഇവയെലാം ആക്‌സിഡന്റ് നടന്നപ്പോള്‍ മുതല്‍ കൈവശം വച്ചിരുന്നത് ലക്ഷ്മിയുടെ അനുമതിയോടെ തമ്പിയല്ലേ? ആശുപത്രി റിവ്യൂസിനു ലക്ഷ്മിയെ കൊണ്ടുപോയിരുന്നതും എല്ലാം വാങ്ങിക്കൊടുത്തിരുന്നതും വിഷ്ണുവല്ലേ?

ബാലഭാസ്‌കര്‍ എന്ന കലാകാരനു അപകടം നടന്നപ്പോള്‍ മുതല്‍ ഞങ്ങള്‍ സാക്ഷിയാകേണ്ടി വന്ന അനേകം നാടകങ്ങള്‍ക്ക് ഇപ്പോള്‍ വന്ന ഈ സ്വര്‍ണക്കള്ളക്കടത്തു കേസുമായി ബന്ധമുണ്ടോ എന്ന് ഞങ്ങളിന്നു സംശയിക്കുന്നു. ആദ്യദിവസം മുതല്‍ ഞങ്ങള്‍ സംശയിച്ചിരുന്ന ആളുകള്‍ തന്നെ ഈ കേസില്‍ അപ്രതീക്ഷിതമായി പ്രതിസ്ഥാനത്തു വരുമ്പോള്‍ ഇതെല്ലാം തമ്മില്‍ ബന്ധമില്ല എന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ക്കാവുന്നില്ല. ലക്ഷ്മിയെ സംരക്ഷിച്ചിരുന്നതും ലക്ഷ്മി സംരക്ഷിച്ചിരുന്നതും ഇതേ ആള്‍ക്കാരാണ് എന്നുകൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് ഇത്രയും കാലമായി ഞങ്ങള്‍ കരുതിയിരുന്നതിനും അപ്പുറമാണ് യാഥാര്‍ഥ്യം എന്ന് ഞങ്ങള്‍ക്ക് തോന്നുന്നത്. സത്യം എന്തായാലും അത് പുറത്തു വരട്ടെ.. എന്ന് പ്രിയ വേണുഗോപാല്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com