അബ്ദുള്ളക്കുട്ടി ദക്ഷിണകന്നഡയിലെ ബിജെപിയുടെ ന്യൂനപക്ഷമുഖമാകും?; പ്രമുഖനുമായി ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട്

നളിന്‍കുമാര്‍ കട്ടീല്‍ എംപി ബിജെപിയുടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ ചുമതലയുള്ള പ്രഭാരിയാണ്
അബ്ദുള്ളക്കുട്ടി ദക്ഷിണകന്നഡയിലെ ബിജെപിയുടെ ന്യൂനപക്ഷമുഖമാകും?; പ്രമുഖനുമായി ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട്



 
കണ്ണൂര്‍ : മോദി സ്തുതിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നേക്കും. മംഗലാപുരത്തേക്ക് താമസം മാറ്റിയ അബ്ദുള്ളക്കുട്ടി, മംഗളൂരു ഉള്‍പ്പെട്ട ദക്ഷിണ കന്നഡ മേഖലയിലെ ന്യൂനപക്ഷ മുഖമായി ചേക്കേറാനാണ് നീക്കം നടത്തുന്നത്. ഇതുസംബന്ധിച്ച് ദക്ഷിണ കന്നഡയില്‍ നിന്നുള്ള ലോക്‌സഭാംഗം നളിന്‍ കുമാര്‍ കട്ടീലുമായി അബ്ദുള്ളക്കുട്ടി ആശയവിനിമയം നടത്തുന്നതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 

നളിന്‍കുമാര്‍ കട്ടീല്‍ എംപി ബിജെപിയുടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ ചുമതലയുള്ള പ്രഭാരിയാണ്. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ അബ്ദുള്ളക്കുട്ടി ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

ഇന്നലെയാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കുന്നതായി കെപിസിസി അറിയിച്ചത്. നരേന്ദ്രമോദിയുടെ ഭരണതന്ത്രജ്ഞതയുടേയും വികസന അജണ്ടയുടേയും അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ വന്‍വിജയമെന്നായിരുന്നു എ.പി അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. മോദിയുടെ നേട്ടങ്ങളെ അക്കമിട്ട് നിരത്തിയ അബ്ദുള്ളക്കുട്ടി വിമര്‍ശിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ മറക്കരുതെന്നും കുറിച്ചിരുന്നു.

ഇതിനെതിരെ കണ്ണൂര്‍ ഡിസിസി പരാതി നല്‍കിയതോടെയാണ് കെപിസിസി അബ്ദുള്ളക്കുട്ടിക്കെതിരെ നടപടിയെടുത്തത്. മോദിയെ സ്തുതിച്ചതിനാണ് നേരത്തെ സിപിഎമ്മും അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com