പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ ഒറ്റക്കൈയില്‍ തൂങ്ങി പത്തുവയസുകാരി; ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി ജവാന്‍

ഫുഡ് ബോര്‍ഡില്‍ കാല്‍ കുത്താന്‍ കഴിയാതെ ഒറ്റക്കൈയില്‍ തൂങ്ങി 10 മീറ്ററോളം യാത്ര ചെയ്ത പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ജവാന്‍ എസ് വി ജോസിന് അഭിനന്ദന പ്രവാഹം
പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ ഒറ്റക്കൈയില്‍ തൂങ്ങി പത്തുവയസുകാരി; ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി ജവാന്‍

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിലേക്ക് ഓടിക്കയറിയ പത്തുവയസുകാരി അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രെയിനിന്റെ ഫുഡ് ബോര്‍ഡില്‍ കാല്‍ കുത്താന്‍ കഴിയാതെ ഒറ്റക്കൈയില്‍ തൂങ്ങി 10 മീറ്ററോളം യാത്ര ചെയ്ത പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ആര്‍ പി എഫ് ജവാന്‍ എസ് വി ജോസിന് അഭിനന്ദന പ്രവാഹം.

കഴിഞ്ഞ ശനിയാഴ്ച രാത്രി 10.45 നായിരുന്നു സംഭവം. ചെന്നൈ എഗ്മോര്‍ റെയില്‍വെ സ്‌റ്റേഷനിലെ 4 ാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്ന് പുറപ്പെട്ട് തഞ്ചാവൂര്‍ വരെ പോകുന്ന എക്‌സ്പ്രസില്‍ കയറുന്നതിനിടെയാണ് 10 വയസുകാരി ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ അകപ്പെട്ടത്. 

തീര്‍ത്ഥാടന യാത്രക്കായെത്തിയ ബീഹാര്‍ സ്വദേശി അശ്വനികുമാറിന്റെ മകള്‍ ആന്‍മോള്‍ ശര്‍മ്മയാണ് അപകടത്തില്‍പ്പെട്ടത്. പിതാവ് അശ്വനികുമാര്‍ കുട്ടിക്കൊപ്പം വലിയ ബാഗുകളുമായി പുറകേ ഉണ്ടായിരുന്നു. യാത്ര പുറപ്പെട്ട ട്രയിനില്‍ കൈയ്യില്‍ കാരിബാഗുമായി പെണ്‍കുട്ടി ഓടി കയറിയെങ്കിലും വാതിലിലെ കമ്പിയില്‍ ഒരു കൈ മാത്രം പിടിക്കാന്‍ കഴിഞ്ഞ കുട്ടി പ്ലാറ്റ് ഫോമിനും ട്രയിനിനും ഇടയില്‍ തൂങ്ങിപോവുകയായിരുന്നു. 

കാലുകള്‍ പൂര്‍ണ്ണമായും തൂങ്ങിക്കിടന്ന് 10 മീറ്ററോളം ഓടിയ ട്രെയിനില്‍ നിന്ന് ജോസ് കുട്ടിയെ ജീവിതത്തിലേക്ക്  തൂക്കിയെടുക്കുകയായിരുന്നു. അപകട സിഗ്‌നല്‍ മുഴക്കിയതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി. 10 മിനിറ്റിന് ശേഷം കുട്ടിയും പിതാവും സുരക്ഷിരായി ട്രെയിനില്‍ കയറിയ ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. രാജ്യത്തെ വിവിധ റെയില്‍വെ സ്‌റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുളള ജോസ് നാലര വര്‍ഷമായി ചെന്നൈ എഗ്മോറിലാണ് ജോലി നോക്കുന്നത്. 

ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍ ജോസിന്റെ ഇടപെടലാണ് തന്റെ മകള്‍ രക്ഷപ്പെടാന്‍ കാരണമായതെന്ന് തഞ്ചാവൂരിലെത്തിയ അശ്വനികുമാര്‍ റെയില്‍വെ സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് തിങ്കളാഴ്ച സതേണ്‍ റെയില്‍വെ ഡിജിപി ഡോ. ശൈലേന്ദ്ര ബാബു ജോസിന് പാരിതോഷികം സമ്മാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com