തിരുവനന്തപുരം: കേരളത്തിൽ കാലവർഷമെത്താൻ രണ്ട് ദിവസം കൂടി വൈകിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നിലവിലെ സാഹചര്യത്തിൽ ഈ മാസം എട്ട് മുതൽ കാലവർഷം തുടങ്ങാനാണു സാധ്യതയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നാളെ മഴ തുടങ്ങുമെന്നായിരുന്നു നേരത്തയുണ്ടായിരുന്ന അറിയിപ്പ്.
കാലവർഷം ശ്രീലങ്കയുടെ തെക്കൻ ഭാഗത്തെത്തിയിട്ടു മൂന്ന് ദിവസമായി. സാധാരണ നിലയ്ക്ക് രണ്ട് ദിവസത്തിനകം കേരളത്തിലെത്തേണ്ടതാണ്.
അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്തുണ്ടായ ന്യൂനമർദ്ദമാണ് ഇതിനെ തടയുന്നത്. രണ്ട് ദിവസത്തിനകം ലക്ഷദ്വീപ് ഭാഗത്തു രൂപം കൊള്ളാനിടയുള്ള അന്തരീക്ഷച്ചുഴി കാലവർഷക്കാറ്റിനെ കേരളത്തോട് അടുപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.
കേരളത്തിൽ ജൂൺ അഞ്ച് വരെയൊക്കെ കാലവർഷം വൈകുന്നതു പതിവാണ്. പക്ഷേ അടുത്തൊന്നും ഇത്രയും വൈകിയിട്ടില്ല. നേരത്തെ 1972ൽ ജൂൺ 18 നാണ് കാലവർഷം തുടങ്ങിയത്. 1918, 1955 വർഷങ്ങളിൽ ജൂൺ 11നായിരുന്നു മഴയുടെ തുടക്കം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ