നിപ: മരുന്ന് ഇന്നെത്തിക്കും; സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തിലും തീരുമാനമെടുക്കും

നിപ സ്ഥിരീരികരിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടാകും.
ഫോട്ടോ: ആല്‍ബിന്‍ മാത്യു
ഫോട്ടോ: ആല്‍ബിന്‍ മാത്യു

കൊച്ചി: നിപ സ്ഥിരീരികരിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടാകും. സംസ്ഥാനത്ത് വ്യാഴാഴ്ചയാണ് സ്‌കൂളുകള്‍ തുറക്കുന്നത്. പൂനെയില്‍ നിന്ന് ഇന്ന് മരുന്നെത്തിക്കും. നിപ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലുടെ വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സന്തോഷ് അറക്കല്‍, മുസ്തഫ മുത്തു,അബു സല എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം നിപ വൈറസ് രോഗബാധയെ സംബന്ധിച്ച് വ്യാജപ്രചരണം നടത്തിയവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ സൈബര്‍ വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്.

നിപ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും പറഞ്ഞിരുന്നു. ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന പ്രചരണങ്ങള്‍ ആരും നടത്തരുതെന്നും പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെയുളള പൊലീസിന്റെ നടപടി.

അതേസമയം ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. നിലവില്‍ മറ്റാര്‍ക്കും രോഗ ബാധ ഉണ്ടാകാനുള്ള സാഹചര്യമില്ല. അസുഖ ലക്ഷണമുള്ളവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

സംസ്ഥാനത്ത് ആകെ 86 പേരാണ് നിരീക്ഷണത്തിലുള്ളത്. വിദ്യാര്‍ത്ഥിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന നാലുപേര്‍ക്ക് പനിയും ശാരീരികാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടിട്ടുണ്ട്. രോഗിയുടെ അടുത്ത സുഹൃത്തിനും ബന്ധുവിനും രോഗിയെ ആദ്യം പരിചരിച്ച രണ്ടു നഴ്‌സുമാര്‍ക്കുമാണ് പനി. ഇതില്‍ സുഹൃത്തിനെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് മരുന്ന് നല്‍കുന്നുണ്ട്. ആരുടെയും നില ഗുരുതരമല്ല. ഇവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com