കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധയുടെ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കൊച്ചിയില്‍ അവലോകന യോഗം ചേരും. വൈകീട്ട് മൂന്നിനാണ് യോഗം. ആരോഗ്യമന്ത്രി കെ കെ ശൈലജ, ആരോഗ്യവകുപ്പ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ഡോക്ടര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
പനി ബാധയെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുള്ള അഞ്ചു പേരുടെ രക്ത സാംപിളുകളും സ്രവങ്ങളും പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇവയുടെ പരിശോധന ഫലം ഇന്ന് വൈകീട്ടോടെ ലഭിച്ചേക്കും. പ്രാഥമിക നിഗമനത്തില്‍ പരിശോധന ഫലം ആശങ്കയ്ക്ക് വഴി വയ്ക്കുന്നതല്ലെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ചിരിക്കുന്ന സൂചന. നിപ ബാധിതനായ വിദ്യാര്‍ത്ഥിയെ പരിചരിച്ച മൂന്ന് നഴ്‌സുമാര്‍, ഒരു സഹപാഠി, ചാലക്കുടി സ്വദേശി എന്നിവരുടെ രക്ത സ്രവ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.
നിപ ബാധിതനുമായി നേരിട്ട ബന്ധപ്പെട്ട അഞ്ച് പേര്‍ക്ക് പുറമെ കോതമംഗലം, അങ്കമാലി സ്വദേശികളെ കൂടി കഴിഞ്ഞ ദിവസം ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ആവശ്യമെങ്കില്‍ ഇവരുടെ രക്തസ്രവ സാംപിളുകളും പരിശോധനക്കയക്കും. നിലവില്‍ 314 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. നിപ ബാധിതനായി ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പനി കുറഞ്ഞതായും, ഭക്ഷണം കഴിക്കാനാകുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
അതിനിടെ നിപ ഉറവിടം സംശയിക്കുന്ന മൂന്ന് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ചെന്നൈയില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധന തുടരുകയാണ്. ഉറവിടം കണ്ടെത്താനുള്ള പരിശോധന കേന്ദ്രസംഘത്തിന്റെ സഹായത്തോടെ വിവിധ ഇടങ്ങളില്‍ ഇന്നും തുടരും. അദ്ധ്യയനവര്‍ഷം തുടങ്ങുന്നതിനാല്‍ ഇന്ന് മുതല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പരിശീലന പരിപാടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും സജീവമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വിവിധ തലത്തിലായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി വിലയിരുത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ