റോഡിന് മുപ്പത് വര്‍ഷത്തെ ഗ്യാരണ്ടി; നിരത്തിലിറങ്ങി പഠിച്ച് ജി സുധാകരന്‍ 

ബംഗലൂരു സന്ദര്‍ശനത്തിനിടെ, അവിടത്തെ റോഡ് നിര്‍മ്മാണ സാങ്കേതികവിദ്യ കണ്ടുപഠിച്ച് പൊതുമരാമത്ത്  മന്ത്രി ജി സുധാകരന്‍
റോഡിന് മുപ്പത് വര്‍ഷത്തെ ഗ്യാരണ്ടി; നിരത്തിലിറങ്ങി പഠിച്ച് ജി സുധാകരന്‍ 

കൊച്ചി: ബംഗലൂരു സന്ദര്‍ശനത്തിനിടെ, അവിടത്തെ റോഡ് നിര്‍മ്മാണ സാങ്കേതികവിദ്യ കണ്ടുപഠിച്ച് പൊതുമരാമത്ത്  മന്ത്രി ജി സുധാകരന്‍. ബംഗലൂരു നഗരത്തിലെ കാര്‍ യാത്രയ്ക്കിടയിലാണ് അവിടെ നടപ്പാക്കി വരുന്ന വൈറ്റ് ടോപ്പിംഗ്  എന്നറിയപ്പെടുന്ന റോഡ് നിര്‍മാണ സാങ്കേതികവിദ്യ താന്‍ കാണുന്നത്. ഉടന്‍ തന്നെ ബംഗലൂരു കോര്‍പ്പറേഷന് കീഴിലുളള ബ്രഹത് ബാംഗ്ലൂര്‍ മഹാനഗര പാലികയിലെ എന്‍ജിനീയര്‍മാരുമായി ചര്‍ച്ച നടത്തുകയും വൈറ്റ് ടോപ്പിംഗ് എന്ന റോഡ് നിര്‍മാണ സാങ്കേതിക വിദ്യ നേരിട്ട് കണ്ട് മനസ്സിലാക്കുകയും ചെയ്തതയായി മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതിന്റെ ചിത്രങ്ങളും സുധാകരന്‍ പങ്കുവെച്ചു.


കുറിപ്പിന്റെ പൂര്‍ണരൂപം


കുടുംബപരമായ ആവശ്യത്തിനായി കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ ഉദ്യാനനഗരമായ ബാംഗ്ലൂരില്‍ ഉണ്ടായിരുന്നു. അനൗദ്യോഗിക സന്ദര്‍ശനമായതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യപ്പെടാതെയാണ് പോയത്.

നഗരത്തിലെ കാര്‍ യാത്രയ്ക്കിടയിലാണ് അവിടെ നടപ്പാക്കി വരുന്ന വൈറ്റ് ടോപ്പിംഗ് (White Topping) എന്നറിയപ്പെടുന്ന റോഡ് നിര്‍മാണ സാങ്കേതികവിദ്യ കാണുന്നത്.

അതേസമയം, ബാംഗ്ലൂരില്‍ കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രിയെത്തിയതറിഞ്ഞ് BBMP യുടെ കമ്മീഷണര്‍ മഞ്ചുനാഥ പ്രസാദ് ഐ.എ.എസ്സും, ചീഫ് എഞ്ചിനീയര്‍ ശ്രീ.നാഗരാജും ഫോണില്‍ ബന്ധപ്പെടുകയുണ്ടായി.

വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യയെക്കുറിച്ച് അറിയാനുള്ള താല്‍പര്യമറിഞ്ഞപ്പോള്‍ ഉടന്‍തന്നെ അക്കാര്യത്തില്‍ പരിജ്ഞാനമുള്ള ഉദ്യോഗസ്ഥ സംഘത്തെ കമ്മിഷണര്‍ ഒരുക്കിത്തന്നു. പിറ്റേന്ന് തന്നെ നിര്‍മാണം നടക്കുന്ന സ്ഥലവും നിര്‍മാണം കഴിഞ്ഞ റോഡുകളും നേരിട്ട് കണ്ട് അതേപ്പറ്റി വിശദീകരിക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തുതന്നു.

തുടര്‍ന്ന്, ബാംഗ്ലൂര്‍ കോര്‍പ്പറേഷനു കീഴിലുള്ള 'ബ്രഹത് ബാംഗ്ലൂര്‍ മഹാനഗര പാലികെ' (ബി.ബി.എം.പി) നഗരത്തില്‍ നടപ്പിലാക്കുന്ന പ്രസ്തുത റോഡ് നിര്‍മ്മാണ രീതികളെക്കുറിച്ച് അവിടുത്തെ എഞ്ചിനീയര്‍മാരുമായി സംസാരിച്ച് മനസ്സിലാക്കുകയും റോഡുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തുകയും ചെയ്തു.

ബി.ബി.എം.പിയുടെ ബാസവരാജ് കബാഡെ എന്ന എഞ്ചിനീയറടക്കമുള്ള സംഘവും കരാര്‍ ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥരായ മലയാളിയായ ബാലസുബ്രമണ്യം, മാധവ്, രാമചന്ദ്രപ്പാ, ദീപക്, അമ്പലപ്പുഴകാരനായ ഷാബുലാല്‍ തുടങ്ങിയവരും സന്ദര്‍ശന സമയത്ത് ഒപ്പമുണ്ടായിരുന്നു. സന്ദര്‍ശന ശേഷം റോഡ് നിര്‍മ്മാണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് അവര്‍ വിശദീകരിച്ചു.

ബാംഗ്ലൂരില്‍ ഓട്ടര്‍ റിങ് റോഡിലുള്ള ഹെണ്ണൂര്‍ എന്ന സ്ഥലത്താണ് നിര്‍മാണ രീതി നേരിട്ട് കണ്ട് മനസ്സിലാക്കിയത്. അതിനു ശേഷം ഔട്ടര്‍ റിങ് റോഡിലെ ഹെണ്ണൂര്‍ മുതല്‍ രാമമൂര്‍ത്തി നഗര്‍ വരെയുള്ള റോഡ് മാര്‍ഗം ഉദ്യോഗസ്ഥര്‍ക്കൊപ്പം സഞ്ചരിച്ചു. പിന്നീട് ഉദ്യോഗസ്ഥര്‍ക്കൊപ്പം എം.ജി റോഡിനു സമീപമുള്ള ചര്‍ച്ച് സ്ട്രീറ്റിലുള്ള ടെന്‍ഡര്‍ ഷുവര്‍ റോഡ് നിര്‍മാണ രീതി കണ്ട് മനസ്സിലാക്കുകയുമുണ്ടായി.

നഗര റോഡുകള്‍ പലയിടത്തും 45 മീറ്ററുണ്ട്. അതില്‍ 6 മീറ്റര്‍ വാഹന പാതകളും ഇരുഭാഗത്തുമായി 4 വരി സര്‍വ്വീസ് റോഡുകളും ഉണ്ട്. പ്രധാന പാതകള്‍ക്ക് നടുവിലായി 5 മീറ്റര്‍ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. കാര്യേജ് വേയില്‍ ഒരിടത്തും പൈപ്പുകള്‍, കമ്പികള്‍ മുതലായവ ഒന്നും തന്നെ സൂക്ഷിക്കുന്നതിന് അനുവാദമില്ല. യൂട്ടിലിറ്റീസ് നടത്തുന്ന റോഡുകളില്‍ വൈറ്റ് ടോപ്പിംഗ് നടത്തുന്നില്ല. ഒരു കി.മീറ്റര്‍ റോഡ് വൈറ്റ് ടോപ്പിംഗ് നടത്തുന്നതിന് 10 കോടിയോളം രൂപ ചിലവ് വരുമെന്നും റോഡ് 30 വര്‍ഷം നീണ്ട് നില്‍ക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേരളത്തില്‍ ബി.എം & ബി.സി ഒരു കി.മീറ്റര്‍ ചെയ്യാന്‍ ഒരു കോടി രൂപ ചിലവ് വരും. രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെയാണ് റോഡിന്റെ കാലാവധി കണക്ക് കൂട്ടുന്നത്. വൈറ്റ് ടോപ്പിംഗിന് തുടക്കത്തില്‍ ചിലവ് കൂടുതലാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബി.എം & ബി.സി യെക്കാള്‍ ചിലവ് കൂടുതലല്ല എന്നാണ് മനസ്സിലാക്കുന്നത്.

ടാര്‍ ചെയ്യുന്ന റോഡുകളുടെ മുകളിലാണ് വൈറ്റ് ടോപ്പിംഗ് നടത്തുക. ടാര്‍ ചെയ്ത റോഡിന്റെ മുകള്‍വശം കാലിഞ്ച് കനത്തില്‍ യന്ത്രം ഉപയോഗിച്ച് മാറ്റിയതിന് ശേഷമാണ് അതിന് മുകളില്‍ വൈറ്റ് ടോപ്പിംഗ് ചെയ്യുക. നഗരത്തില്‍ 900 കി.മീറ്ററോളം റോഡ് ഈ പ്രകാരം ചെയ്യാനാണ് പദ്ധതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിന് 9000 കോടിയിലേറെയാണ് ചിലവ്.

ഇപ്പോള്‍ 94 കി.മീറ്റര്‍ ചെയ്ത് കഴിഞ്ഞുയെന്നും അതിന് 1000 കോടിയോളം ചിലവഴിച്ചു എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു കോടി മുതല്‍ പത്ത് കോടി വരെ വിലയുള്ള ആധുനിക നിര്‍മ്മാണ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കോണ്‍ട്രാക്ടര്‍മാര്‍ നിര്‍മ്മാണങ്ങള്‍ നടത്തുന്നത്.

പുതിയ നിര്‍മ്മാണ രീതികള്‍ കേരളത്തില്‍ ആവിഷ്‌കരിച്ച് തുടങ്ങിയതും നമ്മുടെ റോഡുകളുടെ നിര്‍മ്മാണത്തില്‍ വലിയ മുന്നേറ്റം ഉണ്ടായിവരുന്നതും അറിയുന്നുണ്ടെന്നും കര്‍ണാടകയിലെ ഉദ്യോഗസ്ഥര്‍ പറയുകയുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com