കാലവര്‍ഷം നാളെ മുതല്‍; ഇന്ന് മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയതോതിലും നാളെ മുതല്‍ ശക്തമായും മഴപെയ്യും
കാലവര്‍ഷം നാളെ മുതല്‍; ഇന്ന് മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

തിരുവനന്തപുരം: രണ്ടുദിവസം വൈകിയെത്തുന്ന കാലവര്‍ഷം നാളെ സംസ്ഥാനത്തെത്തും. ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയതോതിലും നാളെ മുതല്‍ ശക്തമായും മഴപെയ്യും. കാലവര്‍ഷം എന്നറിയപ്പെടുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സെപ്തംബര്‍വരെയാണ് സംസ്ഥാനത്ത് മഴ നല്‍കുക.

ഈയാഴ്ച തെക്കന്‍ ജില്ലകളിലായിരിക്കും കാലവര്‍ഷം സജീവമാകുകയെന്ന് തിരുവനന്തപുരം കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ സന്തോഷ് പറഞ്ഞു. നാളെ തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ നല്ല മഴ ലഭിക്കും.

ഇതിനിടെ,സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം ഒന്‍പത്, 10 തീയതികളില്‍ കൊല്ലം, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 

ഒന്‍പതിന് കൊല്ലം, ആലപ്പുഴ ജില്ലകളിലും 10ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ, അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 

 ഇന്ന് കോഴിക്കോട് ജില്ലയിലും എട്ടിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും, ഒന്‍പതിന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും, 10ന് പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മുന്നറിയിപ്പിനെ തുടര്‍ന്ന് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com