കാലവര്‍ഷം ഇന്നുമുതല്‍, ന്യൂനമര്‍ദം; ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇന്നു കേരളത്തിലെത്തുന്ന കാലവര്‍ഷം നാളെ മുതല്‍ ശക്തമാകും
കാലവര്‍ഷം ഇന്നുമുതല്‍, ന്യൂനമര്‍ദം; ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ഇന്നു കേരളത്തിലെത്തുന്ന കാലവര്‍ഷം നാളെ മുതല്‍ ശക്തമാകും. അറബിക്കടലില്‍ കേരള-കര്‍ണാടക തീരത്തോടു ചേര്‍ന്ന് വരുംദിവസങ്ങളില്‍ രൂപംകൊളളുന്ന ന്യൂനമര്‍ദം കാലവര്‍ഷത്തിന് കരുത്തുകൂട്ടും.

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാലും ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നും കേരളതീരത്ത് അപകടസാധ്യതയില്ലെന്നുമാണ് വിലയിരുത്തല്‍. അതേസമയം, കേരളത്തില്‍ മഴയുടെ ശക്തി കൂടും. മഴക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ അതിശക്തമായ മഴ പെയ്യുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. 

കേരളത്തില്‍ തിങ്കള്‍,ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.മൂന്ന് ദിവസം വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തൃശൂര്‍ ജില്ലയിലും, ചൊവ്വാഴ്ച എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'റെഡ്' അലര്‍ട്ട് പ്രഖ്യാപിച്ചത്.

റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ജൂണ്‍ 9 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലും ജൂണ്‍ 10 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും ജൂണ്‍ 11 ന് കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'ഓറഞ്ച്' അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂണ്‍ 8 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലും, ജൂണ്‍ 9 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും, ജൂണ്‍ 10 ന് കോട്ടയം, ഇടുക്കി, പാലക്കാട് എന്നി ജില്ലകളില്‍ ജൂണ്‍ 11 ന് വയനാട് ജില്ലയിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com