പ്രധാനമന്ത്രി ഗുരുവായൂരിലേക്ക് ; ഉച്ചവരെ ക്ഷേത്രദര്‍ശനത്തിന് നിയന്ത്രണം ; കനത്ത സുരക്ഷ ; നഗരം പൊലീസ് വലയത്തില്‍

ക്ഷേത്രദര്‍ശനത്തിന് ശേഷം ബിജെപി സംസ്ഥാന കമ്മിറ്റിയുടെ അഭിനന്ദന്‍ സമ്മേളനം ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രധാനമന്ത്രി  ഉദ്ഘാടനം ചെയ്യും
പ്രധാനമന്ത്രി ഗുരുവായൂരിലേക്ക് ; ഉച്ചവരെ ക്ഷേത്രദര്‍ശനത്തിന് നിയന്ത്രണം ; കനത്ത സുരക്ഷ ; നഗരം പൊലീസ് വലയത്തില്‍

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര ദര്‍ശനത്തിനായി ഗുരുവായൂരിലെത്തും. എറണാകുളം ഗസ്റ്റ് ഹൗസില്‍നിന്നും രാവിലെ 9.15 ന് നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി പ്രത്യേക ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്ക് പോകും. രാവിലെ 9.45 ന് ഹെലികോപ്ടറില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങും. തുടര്‍ന്ന് കാര്‍ മാര്‍ഗം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക്. 10.15 ന് കിഴക്കേഗോപുര നടയിലെത്തുന്ന പ്രധാനമന്ത്രിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും.

ക്ഷേത്രദര്‍ശനത്തിനുശേഷം താമരമൊട്ടുകൊണ്ടുള്ള തുലാഭാരം. മുഴുക്കാപ്പ് കളഭം, അഹസ്, നെയ്‌വിളക്ക്, അപ്പം, അട, അവില്‍ തൃമധുരം, കദളിപ്പഴ സമര്‍പ്പണം, ഉണ്ടമാല, അഴല്‍ എന്നിവയാണ് മറ്റു വഴിപാടുകള്‍. 11.30 ന് ബിജെപി സംസ്ഥാന കമ്മിറ്റിയുടെ അഭിനന്ദന്‍ സമ്മേളനം ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.40 ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഹെലികോപ്റ്ററില്‍ എത്തുന്ന അദ്ദേഹം രണ്ടിനു വിമാന മാര്‍ഗം ഡല്‍ഹിക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഗുരുവായൂരില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 1500 ഓളം പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഇന്നു രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂനംമൂച്ചി മുതല്‍ മഞ്ജുളാല്‍ വരെയും ഇന്നര്‍, ഔട്ടര്‍ റിങ് റോഡുകളിലും വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. രാവിലെ ഒമ്പത് മുതല്‍ 12 വരെ ക്ഷേത്രദര്‍ശനത്തിനും നിയന്ത്രണം ഉണ്ടാകും.

പ്രധാനമന്ത്രിയായി രണ്ടാംവട്ടം ചുമതലയേറ്റശേഷം നരേന്ദ്ര മോദി ആദ്യമായാണ് കേരളത്തിലെത്തുന്നത്. വെള്ളിയാഴ്ച രാത്രി 11.34ഓടെ കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തിയ അദ്ദേഹം എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് പോയി. നേരത്തെ ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നരേന്ദ്രമോദി ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com