മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത്, സുരക്ഷാവലയം ഭേദിച്ചും പ്രവർത്തകരുടെയും ജനങ്ങളുടെയും ഇടയിലേക്ക് ഇറങ്ങിവരുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ലാളിത്യത്തിന്റെ പര്യായം എന്ന മേമ്പൊടി നൽകിയാണ് രാഹുലിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്. ഇപ്പോൾ വോട്ടു ചെയ്ത് ജയിപ്പിച്ച വോട്ടർമാർക്ക് നന്ദിപറയാൻ കേരളത്തിൽ എത്തിയ രാഹുൽ ഗാന്ധിയുടെ ലാളിത്യം നിറഞ്ഞ ചില പ്രവൃത്തികളാണ് പ്രവർത്തകർക്ക് കൗതുകമാകുന്നത്.
വൻസുരക്ഷാവലയത്തിനിടയിലും മഴയിലൊരു ചുടുചായ കുടിക്കാൻ ചായക്കടയിലേക്ക് രാഹുൽ ഗാന്ധി ഓടിക്കയറിയതാണ് പ്രവർത്തകർക്ക് ആവേശമായത്.വോട്ടർമാരോട് നന്ദിയറിയിക്കാനെത്തിയ രാഹുൽ ഗാന്ധി കാളികാവിൽ നിന്നും നിലമ്പൂരിലേക്ക് പോകുംവഴിയാണ് ചോക്കാട് ജ്യോതീസ് ചായക്കടയിൽ കയറി ചായ കുടിച്ചത്.
കോണ്‍ഗ്രസ് നേതാവും ചോക്കാട് ഗ്രാമപഞ്ചായത്തംഗവുമായ ആനിക്കാട്ടിൽ ഉണ്ണിക്കൃഷ്ണന്റേതായിരുന്നു ചായക്കട. കാളികാവിൽ പെയ്ത കനത്ത മഴയിൽ നനഞ്ഞൊലിച്ച രാഹുൽ ഗാന്ധി ചായയും ചെറുകടിയും കഴിച്ചതോടെ ഉഷാറായി. ചോക്കാട് പഞ്ചായത്ത് പരിധിയിൽ എട്ടോളം മാവോയിസ്റ്റ് സാന്നിധ്യമുളള ബൂത്തുകളാണുണ്ടായിരുന്നത്. പോളിംഗ് ദിവസം കനത്ത സുരക്ഷ ഒരുക്കിയിരുന്നു. അതീവ സുരക്ഷാ വിഭാഗത്തിൽപെട്ട അദ്ദേഹം ഈ വഴി കടന്നുപോകുന്നതുതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ നിരുത്സാഹപ്പെടുത്തിയിരുന്നു.
നിശ്ചയിച്ച റൂട്ട് മാറ്റി ചോക്കാട് വഴിയാക്കിയപ്പോൾ മുതൽ സുരക്ഷാ ഉദ്യോഗസ്ഥർ പിരിമുറുക്കത്തിലായിരുന്നു. ചായകുടിച്ച ശേഷം രാഹുൽ ഗാന്ധി വാഹനത്തിൽ കയറിയപ്പോഴാണ് അവർക്ക് ആശ്വാസമായത്. ചായയും ചെറുകടിയും ഡ്രൈഫ്രൂട്സും കഴിച്ച് പാർട്ടി പ്രവർത്തകരോട് അല്പസമയം ചിലവിട്ടാണ് യാത്ര തുടർന്നത്. പൂക്കോട്ടുംപാടം ടൗണ്വഴിയാണ് രാഹുൽ നിലമ്പൂരിലേക്ക് പോയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ