പാലക്കാട് : ലെവൽക്രോസിങ്ങുകളിൽ സിസിടിവി ക്യാമറകൾ വരുന്നു. അപകടങ്ങൾ പരമാവധി ഒഴിവാക്കുക, റെയിൽവേ ഗേറ്റിൽ ഇടിക്കുന്ന വാഹനത്തിനെതിരെ നടപടി വേഗത്തിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്യാമറകൾ സ്ഥാപിക്കുന്നത് റെയിൽവേ പരിഗണിക്കുന്നത്. പദ്ധതി റെയിൽവേ ബോർഡ് തത്വത്തിൽ അംഗീകരിച്ചതായാണ് സൂചന.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച ക്യാമറകളുടെ പ്രവർത്തനം വിജയമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ഭൂരിഭാഗം ഗേറ്റുകളിലും ഒാട്ടോമാറ്റിക് സംവിധാനമായെങ്കിലും വാഹനങ്ങൾ ഇടിച്ചു പലപ്പോഴും സിഗ്നൽ സംവിധാനം തകരാറിലാകുന്നത് ട്രെയിൻ സർവീസുകളെയും ബാധിക്കുന്നുണ്ട്. ഗേറ്റിൽ ഇടിക്കുന്ന വാഹനത്തിനെതിരെ പൊലീസ് നടപടി വൈകുന്നതും പതിവായിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ക്യാമറകളിലൂടെ നിയമലംഘനം നേരിട്ടു കണ്ട് നടപടി സ്വീകരിക്കുന്നതിലൂടെ അപകടം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസിനെ ബാധിക്കുന്ന വിധം വർഷത്തിൽ ശരാശരി 60 വാഹനാപകടം ഗേറ്റുകളിൽ സംഭവിക്കുന്നതായാണു കണക്ക്.
ഡിവിഷനിലെ 577.74 കിലോമീറ്റർ പാളത്തിൽ 144 ഗേറ്റുകളിൽ 137 എണ്ണവും സ്വയംപ്രവർത്തിക്കുന്നവയാണ്. ഒാട്ടോമാറ്റിക് ഗേറ്റുകൾ വ്യാപകമായിട്ടും അപകടം കുറയുന്നില്ല. ട്രെയിനുകൾക്കുള്ള 25 കിലോ വാട്ട് ഇലക്ട്രിക് ലൈനിൽ ചരക്കുവാഹനങ്ങൾ ഇടിച്ചു വൈദ്യുതിവിതരണം താറുമാറാകുന്നതും സർവീസിനെ ബാധിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ