കൊച്ചി: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽവരും. ജൂലൈ 31ന് അർധരാത്രി വരെ 52 ദിവസത്തേക്കാണ് നിരോധനം. മത്സ്യബന്ധനത്തിനായി പുറംകടലിൽ പോയ 95 ശതമാനം ബോട്ടുകളും തിരിച്ചെത്തി. ശേഷിക്കുന്നവ ഇന്ന് അർധരാത്രിക്കു മുമ്പായി തിരിച്ചെത്തും. ഇതോടെ വരും ദിവസങ്ങളിൽ മീൻ വില ഉയരുമെന്നാണ് മേഖലയിലുളളവർ പറയുന്നു.
നിരോധന കാലത്തു ബോട്ടുകൾ കടലിൽ ഇറങ്ങുന്നതു തടയാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും പോലീസും സജ്ജമായിട്ടുണ്ട്. പരമ്പരാഗത വള്ളക്കാർക്കു മാത്രമേ നിരോധനകാലത്തു കടലിലിറങ്ങാൻ അനുവാദമുള്ളൂ. മത്സ്യബന്ധന തുറമുഖങ്ങളിലെയും അനുബന്ധമേഖലകളിലെയും ഡീസൽ പമ്പുകൾ, പീലിംഗ് ഷെഡുകൾ, ഭോജനശാലകൾ തുടങ്ങിയവയെല്ലാം നാളത്തോടെ അടച്ചുപൂട്ടും. മത്സ്യക്കച്ചവടം നാളെ വരെയുണ്ടാകും.
ബോട്ടുകൾ മിക്കതും അറ്റകുറ്റപ്പണികൾക്കായി യാർഡുകളിലേക്കു മാറ്റും. ഇതരസംസ്ഥാന മത്സ്യത്തൊഴിലാളികൾ നാട്ടിലേക്കു തിരിക്കും. ജൂലൈ അവസാനത്തോടെയാണ് ഇവർ തിരിച്ചെത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ