ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്നു; സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും

വടക്ക് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുമെന്നതിനാല്‍ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല
ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്നു; സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും

സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതിന് പിന്നാലെ ലക്ഷദ്വീപിനോടുചേര്‍ന്ന് അറബിക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായിമാറുമെന്ന് കാലാവസ്ഥാവിഭാഗം. വടക്ക് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുമെന്നതിനാല്‍ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാല്‍ സംസ്ഥാനത്തെ കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞേക്കും.

വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റ് മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തോട് അടുക്കുമെന്നാണ് കരുതുന്നത്. അതേസമയം ചുഴലിയുടെ സഞ്ചാരപഥം ഇനിയും രേഖപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച ലക്ഷദ്വീപിനോടുചേര്‍ന്ന് അറബിക്കടല്‍, കേരള-കര്‍ണ്ണാടക തീരം, തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. 11ന് അറബിക്കടലിന്റെ കിഴക്ക്, മധ്യഭാഗത്തും വടക്കുകിഴക്കന്‍ മേഖലയിലും കാറ്റിന്റെ വേഗം 75 കിലോമീറ്റര്‍വരെയാകും. 12ന് 90 കിലോമീറ്ററും 13ന് 100 മുതല്‍ 110 കിലോമീറ്റര്‍വരെയും വേഗമാര്‍ജിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഈദിവസങ്ങളില്‍ മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ 55 മുതല്‍ 75 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശിയേക്കും. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഈ മേഖലയില്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ വിഭാഗവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ രൂപപ്പെട്ട അതിതീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്നതോടെ 'വായു' എന്ന പേരിലാവും അറിയപ്പെടുക. ഇന്ത്യയാണ് പേര് നിര്‍ദേശിച്ചത്. 

കാറ്റിന്റെ സ്വാധീനമുള്ളതിനാലാണ് അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷത്തിന്റെ ശക്തികുറഞ്ഞേക്കുമെന്ന് കണക്കാക്കുന്നത്. ഒരാഴ്ച വൈകി സംസ്ഥാനത്ത് ശനിയാഴ്ചയാണ് കാലവര്‍ഷം എത്തിയത്. തെക്കന്‍ജില്ലകളില്‍ ഞായറാഴ്ച വ്യാപകമായി മഴലഭിച്ചു. തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ചില ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com