വനിതാ ഡോക്ടറുടെ കാര്‍ തടഞ്ഞ് നിര്‍ത്തി അക്രമം; പരാതി നല്‍കിയപ്പോള്‍ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണി 

കേസ് നല്‍കാനെത്തിയ തന്നെ കേസില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പൊലീസുകാര്‍ ശ്രമിച്ചതായും പരാതിയുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: കാര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചയാള്‍ക്കെതിരെ പരാതി നല്‍കിയ വനിതാ ഡോക്ടര്‍ക്കെതിരെ വധഭീഷണി. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ് സംഭവം. മലപ്പുറത്തെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറും പട്ടാമ്പി സ്വദേശിനിയുമായ ഡോക്ടര്‍ക്കെതിരെയാണ് ആക്രമണമുണ്ടായത്. 

കേസ് നല്‍കാനെത്തിയ തന്നെ കേസില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പൊലീസുകാര്‍ ശ്രമിച്ചതായും പരാതിയുണ്ട്. ജൂണ്‍ മൂന്നിനാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ പുഴയ്ക്കല്‍വീട്ടില്‍ മുഹമ്മദ് ഷഹീര്‍(31) എന്നയാളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. 

രാത്രി പത്തരയോടെ കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ യുവാവ് കാര്‍ തടഞ്ഞ് നിര്‍ത്തുകയും അസഭ്യം പറഞ്ഞു എന്നാണ് പരാതി. ഇത് ചോദ്യം ചെയ്തപ്പോള്‍ അശ്ലീല ചുവയോടുകൂടി സംസാരിക്കുകയും കാറിന് കേടുപാടുകള്‍ വരുത്താന്‍ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടാമ്പി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. 

'ഇടുങ്ങിയ റോഡിന് നടുവില്‍ ബൈക്ക് നിര്‍ത്തി മറ്റൊരാളോട് സംസാരിക്കുകയായിരുന്നു യുവാവ്. ഹോണ്‍ മുഴക്കിയപ്പോള്‍ പ്രകോപിതനായ യുവാവ് ബൈക്കില്‍ നിന്നും ഇറങ്ങി വന്ന് ആക്രമിച്ചു. അശ്ലീലച്ചുവയോടുകൂടി സംസാരിക്കുകയും വിന്‍ഡോ സീറ്റിലൂടെ കൈ കടത്തി ആക്രമിക്കുകയും ചെയ്തു'- ഡോക്ടര്‍ പറഞ്ഞു.

സംഭവ സമയത്ത് ഡോക്ടര്‍ക്കൊപ്പം മാതാവും സഹോദരിയും രണ്ടര വയസ് പ്രായമുള്ള ഇരട്ടക്കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. അക്രമിയുടെ പരാക്രമം കണ്ട് കുട്ടികള്‍ ഭയന്ന് കരഞ്ഞപ്പോള്‍ പോലും പ്രദേശത്ത് കൂടി നിന്നവര്‍ ഇടപെട്ടില്ല എന്നും പരാതിയുണ്ട്. 

തന്നെയും കുടുംബത്തെയും പ്രതിയും സഹോദരനും ചേര്‍ന്ന് നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡോക്ടര്‍ പറഞ്ഞു. ബലാത്സംഗം ചെയ്യുമെന്നും ലോറി ഇടിപ്പിച്ച് കൊല്ലുമെന്നുമാണ് ഭീഷണി. അതേസമയം പൊലീസുകാര്‍ പ്രതിക്കൊപ്പം ചേര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായും പരാതിയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com