ഗുജറാത്ത് തീരത്തെത്തുന്നതോടെ വായു ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്; കേരളത്തിലെ 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരും

സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ 12 സെന്റീ മീറ്റര്‍ മഴ വരെ പെയ്യാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ 12 സെന്റീ മീറ്ററിന് മുകളില്‍ മഴ ലഭിച്ചേക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഫോട്ടോ: ബിപി ദീപു
ഫോട്ടോ: ബിപി ദീപു

തിരുവനന്തപുരം: ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്ന വായു ചുഴലിക്കാറ്റിന്റെ ശക്തി വര്‍ധിക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച പുലര്‍ച്ചയോടെ തീരം തൊടുന്ന വായു ചുഴലിക്കാറ്റ് പോര്‍ബന്തര്‍, ബഹുവ-ദിയു, വേരാവല്‍ എന്നീ തീരപ്രദേശങ്ങളില്‍ നാശം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. 

കേരളത്തിലെ 9 ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന യെല്ലോ അലേര്‍ട്ട് തുടരും. സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ 12 സെന്റീ മീറ്റര്‍ മഴ വരെ പെയ്യാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ 12 സെന്റീ മീറ്ററിന് മുകളില്‍ മഴ ലഭിച്ചേക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. 

മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ വരെ ചുഴലിക്കാറ്റി ശക്തി പ്രാപിച്ച് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഗോവന്‍ തീരത്ത് നിന്നും 120 കിലോമീറ്ററോളം വേഗത്തിലാണ് വായു വടക്കോട്ട് സഞ്ചരിക്കുന്നത്. അറബിക്കടലിലേക്ക് വായു ഉള്‍വലിഞ്ഞിരിക്കുന്ന സ്ഥിതിയാണ് ഇപ്പോഴത്തേത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ കര നാവിക സേനകളും, തീര സംരക്ഷണ സേനയും ഗുജറാത്ത് തീരത്ത് സജ്ജമാണ്. 

കേരളത്തില്‍ ആലപ്പുഴ, എറണാകുളം, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളില്‍ കടലാക്രമണം രൂക്ഷമാണ്. ആലപ്പുഴയിലെ അമ്പലപ്പുഴയില്‍ മുപ്പതോളം വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. ചെല്ലാനത്ത് കഴിഞ്ഞ രണ്ട് ദിവസമായുണ്ടാവുന്ന കടലാക്രമണം പ്രദേശ വാസികളെ ഭയത്തിലാക്കുന്നു. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ നൂറു കണക്കിന് വീടുകളും കടലാക്രമണ ഭീഷണിയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com