മലപ്പുറം : മലപ്പുറത്ത് വീണ്ടും ഡിഫ്തീരിയ മരണം. ഡിഫ്തീരിയ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശിനിയായ ആറു വയസുകാരിയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കുട്ടിക്ക് ഡിഫ്തീരിയ വാക്സിനേഷൻ നൽകിയിരുന്നില്ലെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ചെങ്കിലും ഡിഫ്തീരിയ ആണോ കുട്ടിയുടെ മരണകാരണമെന്ന് വിലയിരുത്താൻ രണ്ടു ദിവസമെടുക്കുമെന്ന് ഡിഎംഒ വ്യക്തമാക്കി. ഡിഫ്തീരിയ പ്രതിരോധിക്കാൻ രണ്ടു വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും കുത്തിവയ്പ് നൽകുന്നതിന് ആരോഗ്യവകുപ്പിന്റെ പ്രത്യേക നിർദേശപ്രകാരം നടപ്പാക്കിയ മിഷൻ ഇന്ദ്രധനുസ് ക്യാമ്പിനെതിരെ മലപുറത്തുനിന്ന് എതിർപ്പുകൾ ഉയർന്നിരുന്നു.
സംസ്ഥാനത്ത് ഡിഫ്തീരിയ പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതിൽ കൂടുതൽ കുട്ടികൾ മലപ്പുറത്താണെന്ന് കണ്ടെത്തൽ. കുട്ടികൾക്ക് യഥാസമയം പെന്റാവാലന്റ് വാക്സിൻ നൽകുന്നതാണ് ഡിഫ്തീരിയ തടയാനുള്ള ഏകമാർഗം. കുട്ടി ജനിച്ച് ആറ്, പത്ത്, പതിന്നാല് ആഴ്ചകളിൽ വാക്സിൻ നൽകണം. പിന്നീട് ഒന്നരവയസിലും അഞ്ചു വയസിലുമായി ഡിപിടി ബൂസ്റ്ററുകളും നൽകണം. ഇതിൽ മുടക്കം വരുത്താൻ പാടുള്ളതല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ