ശബരിമല വിഷയത്തില്‍ ഭിന്നത; മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന് മൂന്ന് സിപിഐ ജില്ലാ സെക്രട്ടറിമാര്‍

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ സിപിഐയില്‍ അഭിപ്രായഭിന്നത - മുഖ്യമന്ത്രി ശൈലി മാറ്റണമെന്നും സിപിഐ ജില്ലാ സെക്രട്ടറിമാര്‍ 
ശബരിമല വിഷയത്തില്‍ ഭിന്നത; മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന് മൂന്ന് സിപിഐ ജില്ലാ സെക്രട്ടറിമാര്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സിപിഐയില്‍ അഭിപ്രായഭിന്നത രൂക്ഷം. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്. വിഷയത്തില്‍ പ്രായോഗിക സമീപനമായിരുന്നു സര്‍ക്കാര്‍ എടുക്കേണ്ടത്. ഇപ്പോഴത്തെ കര്‍ക്കശനിലപാട് മാറ്റാന്‍ ഇടതുമുന്നണി തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമീപനത്തില്‍ മാറ്റം വരുത്തേണ്ടതില്ലന്നാണ് മറുവിഭാഗം ആവര്‍ത്തിക്കുന്നത്. കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവരാണ് നിലപാടില്‍ മാറ്റം വേണ്ടന്ന് സംസ്ഥാന കൗണ്‍സിലില്‍ ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിയുടെ ശൈലി മാറ്റില്ലെന്ന പ്രതികരണത്തിനെതിരെയും യോഗത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. 

പൊലീസ് മെട്രോപൊളിറ്റന്‍ കമ്മീഷ്ണറേറ്റുകള്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി കാനത്തിനെതിരെയും വിമര്‍ശനം. ഇന്നലെ ചേര്‍ന്ന ഇടത് മുന്നണി യോഗത്തില്‍ വിഷയം ഉന്നയിക്കാത്തതിനാണ് വിമര്‍ശനം. വിഷയത്തില്‍ സിപിഐ, സിപിഐഎം സെക്രട്ടറി തല ചര്‍ച്ച നടത്തുമെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

നയപരമായ കാര്യത്തില്‍ ചര്‍ച്ച അനിവാര്യമാണെന്ന് സിപിഐ എക്‌സിക്യുട്ടീവില്‍ ആവശ്യം ഉയര്‍ന്നു. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്ന നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവും, റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ ഇന്നലെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഐ സംസ്ഥാന നേതൃയോഗം പുരോഗമിക്കുകയാണ്.സിപിഐ സംസ്ഥാന കൗണ്‍സില്‍ നാളെയും തുടരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com